കൊച്ചി : കൊച്ചിൻ ഷിപ്പയാർഡിൽ നിർമ്മാണം പൂർത്തിയാക്കിയ ഐഎൻഎസ് വിക്രാന്തിന്‍റെ ആദ്യ പരീക്ഷണയോട്ടം വിജയകരം. ഷിപ്പ് യാർഡിന്‍റെ ഡോക്കിൽ നിന്നുമാണ് അറബിക്കടലിലേക്ക് യുദ്ധക്കപ്പൽ പരീക്ഷണയോട്ടത്തിനായി പോയത്. യുദ്ധക്കപ്പലിന്‍റെ ഉൾക്കടലിലെ പരിശോധനകൾ വിജയകരമാണെന്ന് നാവികസേനാ വൃത്തങ്ങൾ അറിയിച്ചു.
കൊച്ചി ഷിപ് യാർഡിന്‍റെയും നാവികസേനയുടെയും മേൽനോട്ടത്തിലായിരുന്നു യുദ്ധക്കപ്പലിന്‍റെ ഉൾക്കടലിലെ പരിശോധനകൾ. വേഗത കൂട്ടിയും കുറച്ചുമുള്ള പലതരം പരീക്ഷണങ്ങൾ ഉൾക്കടലിൽ നടന്നു. പ്രൊപ്പൽഷൻ സംവിധാനം കടുത്ത പരിശോധനകൾക്ക് വിധേയമാക്കി. കപ്പലിലെ നാവിഗേഷൻ, കമ്യൂണിക്കേഷൻ എന്നിവയുമായി ബന്ധപ്പെട്ട പരിശോധനകളും പൂർത്തിയാക്കി. ഹളളിലെ ഉപകരണങ്ങളുടെ പരിശോധനയും വിജയകരമായിരുന്നു. പരീക്ഷണയോട്ടം പൂർത്തിയാക്കി ഇന്ന് വൈകുന്നേരത്തോടെ യുദ്ധക്കപ്പൽ ഇന്ത്യൻ തീരത്തേക്ക് തിരിച്ചെത്തുമെന്ന് നാവികസേന അറിയിച്ചു.
ട്രയൽ പൂർത്തിയായ ശേഷം കൊച്ചിൻ ഷിപ്പ്യാർഡിൽ നിന്നും നാവികസേന യുദ്ധക്കപ്പൽപൂർണമായും ഏറ്റെടുക്കും. തുടർന്നാവും ആയുധങ്ങൾ ഘടിപ്പിച്ചുള്ള പരീക്ഷണം. അടുത്ത വർഷത്തോടെ കപ്പൽ കമ്മീഷൻ ചെയ്യാനാവും എന്ന പ്രതീക്ഷയിലാണ് നാവികസേന. നാവികസേനയ്ക്കായി ഇന്ത്യ തദ്ദേശിയമായി നിർമിക്കുന്ന ആദ്യ വിമാനവാഹിനിക്കപ്പലാണ് വിക്രാന്ത്.