ന്യൂഡൽഹി : ആന്ധ്രാപ്രദേശ് ഹൈക്കോടതി ജഡ്ജിമാർക്കെതിരേ അപകീർത്തികരമായ പരാമർശം നടത്തിയ കേസിൽ അഞ്ചു പേരെ സിബിഐ അറസ്റ്റ് ചെയ്തു. ഭീഷണി സന്ദേശങ്ങൾ സംബന്ധിച്ച ജഡ്ജിമാരുടെ പരാതികളിൽ അന്വേഷണ ഏജൻസികൾ നടപടി സ്വീകരിക്കുന്നില്ലെന്ന സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എൻ.വി രമണയുടെ വിമർശനത്തിന് പിന്നാലെയാണ് സി.ബി.ഐ യുടെ നടപടി.
ഭീഷണികൾ സംബന്ധിച്ച ജഡ്ജിമാരുടെ പരാതികളിൽ സിബിഐയും രഹസ്യാന്വേഷണ വിഭാഗവും പ്രതികരിക്കുന്നില്ലെന്നും അന്വേഷണ ഏജൻസികൾ യാതൊരു വിധത്തിലും സഹായിക്കുന്നില്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞിരുന്നു. ജാർഖണ്ഡ് ജില്ലാ ജഡ്ജിയുടെ മരണത്തിന്റെ കൂടി പശ്ചാത്തലത്തിലായിരുന്നു ചീഫ് ജസ്റ്റിസിന്റെ വിമർശനം.
സിബിഐയുടെ സമീപനത്തിൽ ചില മാറ്റങ്ങൾ ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു. എന്നാൽ ഒരു മാറ്റവുമുണ്ടായിട്ടില്ലെന്ന് പറയുന്നതിൽ ദുഃഖമുണ്ട്. ഇതാണ് നിലവിലെ അവസ്ഥ. ചില ഉത്തരവാദിത്വബോധത്തിന്റെ അടിസ്ഥാനത്തിലാണ് ഇക്കാര്യങ്ങൾ പറയുന്നത്. അടിയന്തരമായി എന്തെങ്കിലും ചെയ്യേണ്ടതുണ്ടെന്നും ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടിരുന്നു. ജഡ്ജിമാർക്ക് സംരക്ഷണം വേണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികളിൽ ഒരാഴ്ചയ്ക്കുള്ളിൽ കേന്ദ്രസർക്കാരിന്റെ മറുപടിയും കോടതി തേടിയിരുന്നു.
ഇതിനുപിന്നാലെയാണ് ആന്ധ്രയിലെ ജഡ്ജിമാരെ അപമാനിച്ച കേസിലെ പ്രതികളെ സിബിഐ അറസ്റ്റ് ചെയ്തത്. അപകീർത്തികരമായ സന്ദേശങ്ങൾക്ക് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് രണ്ട് വർഷങ്ങൾക്ക് മുമ്പാണ് ആന്ധ്രാ ഹൈക്കോടതി ജഡ്ജിമാർ പരാതിപ്പെട്ടിരുന്നത്.