ദില്ലി: വിമാനത്തിനുള്ളിൽ പുകവലിക്കുന്ന വീഡിയോ വൈറലായ ഇൻസ്റ്റാഗ്രാം റീല്‍സ് താരം ബോബി കട്ടാരിയ അറസ്റ്റില്‍. എന്നാല്‍ കേസില്‍ കോടതി ജാമ്യം അനുവദിച്ചതോടെ പൊലീസ് ഇയാളെ വിട്ടയച്ചു. ഇൻസ്റ്റാഗ്രാമിൽ 6.30 ലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള ആളാണ് ബോബി കട്ടാരിയ. ഈ വർഷം ജനുവരിയിൽ സ്‌പൈസ് ജെറ്റ് വിമാനത്തിനുള്ളിൽ സിഗരറ്റ് കത്തിച്ച് വലിക്കുന്ന വീഡിയോ ഇയാള്‍ പോസ്റ്റ് ചെയ്തിരുന്നു. ഇത് വലിയ വിവാദമായിരുന്നു. വിമാനത്തില്‍ തീപിടുത്തം അടക്കം ഉണ്ടാക്കുന്ന സംഭവം എന്നാണ് പലരും ഇതില്‍ വിമര്‍ശനം ഉന്നയിച്ചത്.
ജനുവരിയിൽ നടന്ന സംഭവത്തിന് ശേഷം കേസെടുത്ത പോലീസ് ഇയാളെ തിരയുകയായിരുന്നു. സ്‌പൈസ്‌ജെറ്റ് ലീഗൽ മാനേജർ ജസ്‌ബിർ സിംഗ് ഓഗസ്റ്റിൽ ബോബിക്കെതിരെ പുതിയ പോലീസ് കേസ് നല്‍കിയികുന്നു. അതിനുശേഷം കോടതി ഇൻസ്റ്റാഗ്രാം സെലബ്രേറ്റിയോട് പോലീസ് അന്വേഷണത്തില്‍ സഹകരിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഈ ചൊവ്വാഴ്‌ചയാണ് കട്ടാരിയ പോലീസ് ചോദ്യം ചെയ്യലിന് ഹാജറായത്. അന്വേഷണത്തിൽ സഹകരിക്കാൻ വിസമ്മതിച്ചതിനെ തുടർന്നാണ് രാത്രിയോടെ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍ പിറ്റേദിവസം കോടതിയില്‍ ഹാജറാക്കിയപ്പോള്‍ ഇയാള്‍ക്ക് കോടതി ജാമ്യം അനുവദിച്ചു.
ജനുവരിയിൽ വീഡിയോ തങ്ങളുടെ ശ്രദ്ധയിൽപ്പെട്ടപ്പോൾ വിഷയം വിശദമായി അന്വേഷിച്ച് ഗുരുഗ്രാം പോലീസിൽ പരാതി നൽകിയതായും സ്‌പൈസ് ജെറ്റ് അറിയിച്ചിരുന്നു. താൻ പുകവലിക്കുന്ന വീഡിയോ ഡമ്മി വിമാനത്തിനുള്ളിൽ ചിത്രീകരിച്ചതാണെന്ന് അവകാശപ്പെട്ട് കട്ടാരിയ കേസില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ സ്‌പൈസ് ജെറ്റ് രംഗത്ത് എത്തിയപ്പോള്‍ ഈ വാദം പൊളിഞ്ഞു.സ്‌പൈസ് ജെറ്റ് പരായില്‍ സംഭവം നടന്ന ഫ്ലൈറ്റ് നമ്പറും പരാമർശിച്ചു. ഇത്തരം അപകടകരമായ പെരുമാറ്റങ്ങളോട് സഹിഷ്ണുത കാണിക്കില്ലെന്ന് സിവിൽ ഏവിയേഷൻ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ നേരത്തെ ട്വീറ്റ് ചെയ്തിരുന്നു. ഉത്തരാഖണ്ഡിലെ റോഡിന് നടുവിൽ മദ്യപിച്ചെന്നാരോപിച്ച് കട്ടാരിയ മറ്റൊരു പോലീസ് കേസും നേരിടുന്നു.