ഡൽഹി : ഇ20 പെട്രോളുമായി ബന്ധപ്പെട്ട വ്യാപക പരാതികൾ ഉയരുന്നതിനിടെ ഇ10 പെട്രോൾ ലഭ്യമാക്കുന്നതിന്റെ സാധ്യതകൾ പരിശോധിച്ച് കേന്ദ്ര സർക്കാർ. ഇ10, ഇ20 പെട്രോളുകൾ ഒരുപോലെ ലഭ്യമാക്കാനാണ് ആലോചന. ആദ്യഘട്ട ചർച്ചകൾ കേന്ദ്ര സർക്കാർ ആരംഭിച്ചു. ഇ20 വാഹനങ്ങളിൽ കേടുപാടുകൾ ഉണ്ടാക്കുന്നു, മൈലേജ് കുറക്കുന്നു തുടങ്ങിയ പരാതികൾ സജീവമാണ്. ഇ20 പെട്രോൾ സംബന്ധിച്ച് ആശങ്ക ശരിവെക്കുന്ന രേഖകൾ പുറത്തു വന്നിരുന്നു. വാഹന നിർമ്മാതാക്കളുടെ കൂട്ടായ്മയുടെ കണ്ടെത്തലുകൾ പുറത്ത്. മാരുതി , മഹീന്ദ്ര , ടാറ്റ മോട്ടോഴ്സ് അടക്കമുള്ളവരുടെ കൂട്ടായ്മയാണ് പഠനം നടത്തിയത്. ഇ20 പെട്രോൾ വാഹനങ്ങൾക്ക് കേടുപാട് ഉണ്ടാക്കും.
ഉയർന്ന അളവിലുള്ള ഈർപ്പം എൻജിൻ പ്രവർത്തനം നിർത്തും. ഉയർന്ന അളവിലെ ക്ലോറൈഡ് വാഹന ഭാഗങ്ങൾക്ക് കേടുപാടുണ്ടാക്കും തുടങ്ങിയവ പഠനത്തിൽ പറയുന്നുണ്ട്. ഇത് സംബന്ധിച്ച് വാഹന നിർമ്മാതാക്കൾ കേന്ദ്രസർക്കാറിന് ആശങ്ക അറിയിച്ചിരുന്നു. ജൂലൈ 28നാണ് കേന്ദ്രസർക്കാരിനെ ഇക്കാര്യം അറിയിച്ചത്. 20% എഥനോൾ കലർത്തിയ പെട്രോൾ ഉപയോഗിക്കുമ്പോൾ വാഹനങ്ങൾക്ക് മൈലേജ് കുറയൽ, സ്റ്റാർട്ടിങ് ബുദ്ധിമുട്ട്, ഇന്ധനവിതരണ സംവിധാനത്തിലെ തകരാറുകൾ തുടങ്ങിയ പ്രശ്‌നങ്ങൾ ഉണ്ടാകുന്നുണ്ടെന്ന് വർക് ഷോപ്പ് ഉടമകൾ നേരത്തേതന്നെ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇ20-യ്ക്ക് അനുയോജ്യമായ ഭാഗങ്ങൾ ഉപയോഗിച്ചുള്ള വാഹനങ്ങൾ വിപണിയിൽ നിർബന്ധമാക്കിയത് 2023 ഏപ്രിൽ മുതലാണ്.





























