തിരുവനന്തപുരം : അന്തർസംസ്ഥാന യാത്ര നിലവിൽ സാധ്യമല്ലെന്നും അനധികൃത യാത്രകൾ കർക്കശമായി തടയുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. അനധികൃത യാത്രകൾ നടത്തിയവർക്കെതിരെ നിയമനടപടി സ്വീകരിച്ചതായും അദ്ദേഹം അറിയിച്ചു.
മൂന്നാംഘട്ടത്തിൽ സംസ്ഥാനത്ത് രോഗവ്യാപനവും സാമൂഹ്യവ്യാപനവും ഉണ്ടായിട്ടില്ല. എന്നാൽ ഭീഷണി തുടരുക തന്നെയാണെന്നത് മറക്കരുത്. തമിഴ്നാട്, കർണാടക അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിലൂടെ ആളുകൾ ഇരുവശത്തേക്കും കടക്കുന്നത് തടയാൻ കർശന നടപടി തുടരും. മെഡിക്കൽ ആവശ്യങ്ങൾ ഉൾപ്പെടെയുളള അത്യാവശ്യ യാത്രകൾക്കുവേണ്ടി ജില്ല കടന്നു പോകുന്നതിന് പോലീസ് ആസ്ഥാനത്തു നിന്നും ജില്ലാ പൊലീസ് മേധാവിമാരുടെ ഓഫീസിൽ നിന്നും മാത്രമേ എമർജൻസി പാസ് നൽകാവൂ.
കളിയിക്കാവിളയിൽ നിന്ന് അതിർത്തി കടന്നെത്തിയ തമിഴ്നാട് സർക്കാർ സർവീസിലെ വനിതാ ഡോക്ടറെയും അവരെ അതിർത്തി കടക്കാൻ സഹായിച്ച സംസ്ഥാന സർവീസിലെ ഡോക്ടറായ അവരുടെ ഭർത്താവിനെയും ക്വാറൻൈറൻ ചെയ്തിട്ടുണ്ട്. ഇരുവർക്കുമെതിരെ കേരള പകർച്ചവ്യാധി ഓർഡിനൻസ് പ്രകാരവും ഐപിസി പ്രകാരവും കേസ് രജിസ്റ്റർ ചെയ്തു.
വാഹനങ്ങളിൽ അതിർത്തി കടക്കാൻ ശ്രമിച്ചതിന് കൊല്ലം ജില്ലയിലെ തെൻമല പോലീസ് സ്റ്റേഷനിൽ നാല് കേസുകൾ രജിസ്റ്റർ ചെയ്തു. അഞ്ചു പേരെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. കേന്ദ്രീയ വിദ്യാലയം അധ്യാപിക വയനാട് അതിർത്തിയിലൂടെ കർണ്ണാടകയിൽ പ്രവേശിച്ച സംഭവത്തിൽ വൈത്തിരി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്