തിരുവനന്തപുരം : കൃഷിയെ ഒരു ജീവിതോപാധിയായി കണ്ട് കൂടുതൽ ആളുകൾ കടന്നു വരികയാണ്. അതായത് കേരളത്തിൽ കൃഷിയിലേക്കു വരുന്നവരുടെ എണ്ണം കൂടുന്നുവെന്ന റിപ്പോർട്ടുകൾ ആണ് പുറത്തുവരുന്നത്. സംസ്ഥാനത്തെ കാർഷിക കുടുംബങ്ങളുടെ 2023–24 വർഷത്തെ സ്ഥിതിയെക്കുറിച്ച് ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പു നടത്തിയ സർവേയിലാണ് കണക്കുകൾ പറയുന്നത്.
കൃഷിയിലും അനുബന്ധവൃത്തികളിലും നിന്ന് ഏതെങ്കിലും തരത്തിലുള്ള വരുമാനം ലഭിക്കുകയും ഒരു കുടുംബാംഗമെങ്കിലും കാർഷിക, അനുബന്ധ മേഖലകളിൽ സ്വയം തൊഴിൽ ചെയ്യുകയും 2023–24 കാലയളവിൽ കാർഷികോൽപാദനത്തിലൂടെ പ്രതിമാസം ശരാശരി 4000 രൂപയെങ്കിലും വരുമാനം ലഭിക്കുകയും ചെയ്ത കുടുംബങ്ങളെയാണ് ‘കർഷക കുടുംബം’ എന്ന് കൊണ്ട് അർത്ഥമാക്കുന്നത്. 2018–19ൽ സംസ്ഥാനത്ത് 14.67 ലക്ഷം കർഷക കുടുംബങ്ങളുണ്ടായിരുന്നെങ്കിൽ 2023–24 ൽ അത് 19.47 ലക്ഷമായി വർധിച്ചെന്നാണ് സർവേ ഫലത്തിൽ കാണുന്നത്. അതായത് 5 വർഷത്തിനുള്ളിൽ 33% വർധനവാണ് ഉണ്ടായിരിക്കുന്നത്.





























