കൊച്ചി : സീരിയസ് ഫ്രോഡ് ഇൻവസ്റ്റിഗേഷൻ ഓഫീസിന്റെ അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എക്സാലോജിക് കമ്പനി സമര്‍പ്പിച്ച ഹര്‍ജിയിൽ ഇന്ന് കര്‍ണാടക ഹൈക്കോടതി ഇടക്കാല വിധി പുറപ്പെടുവിക്കും. ഇന്ന് ഉച്ചയ്ക്ക് 2.30-യ്ക്ക് ജസ്റ്റിസ് എം നാഗപ്രസന്ന അധ്യക്ഷൻ ആയ ബഞ്ചാണ് ഇടക്കാല വിധി പറയുക. കമ്പനിയുടെ പ്രമോട്ടര്‍മാരിൽ ഒരാളായ മുഖ്യമന്ത്രിയുടെ മകൾ വീണയാണ് കേസിൽ ആരോപണ വിധേയയായി നിൽക്കുന്ന പ്രധാനി. അതിനാൽ തന്നെ ഇടക്കാല വിധി വീണയ്ക്ക് നിര്‍ണായകമാണ്.
കമ്പനി കാര്യ നിയമത്തിലെ ചട്ടം 210 പ്രകാരം രജിസ്ട്രാര്‍ ഓഫ് കമ്പനീസി അന്വേഷണം പ്രഖ്യാപിച്ചതിനോട് തങ്ങൾ പൂർണമായി സഹകരിച്ചിട്ടും അതേനിയമത്തിലെ ചട്ടം 212 പ്രകാരം സീരിയസ് ഫ്രോഡ് ഇൻവസ്റ്റിഗേഷൻ ഓഫീസ് അന്വേഷണം പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനം വ്യക്തമല്ലെന്നാണ് കേസ് റദ്ദാക്കാൻ വേണ്ടി എക്സാലോജികിന്റെ അഭിഭാഷകൻ ഉന്നയിച്ച വാദം. രണ്ട് സമാന്തര അന്വേഷണങ്ങളാണോ കമ്പനിക്കെതിരെ നടക്കുന്നത് എന്ന് പോലും അറിയില്ല. അങ്ങനെയെങ്കിൽ അത് നിയമപരമായി നിലനിൽക്കില്ല. എസ്.എഫ്.ഐ.ഒ പോലെ ഒരു ഏജൻസിയിൽ നിന്ന് അറസ്റ്റ് അടക്കമുള്ള നടപടികളുണ്ടാകുമോ എന്ന് ആശങ്കയുണ്ടെന്നും എക്സാലോജികിന്‍റെ അഭിഭാഷകൻ വാദിച്ചു.





























