മുംബൈ: മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന (യുബിടി) വിഭാഗത്തിൽ ആഭ്യന്തര കലഹം രൂക്ഷം. പാർട്ടിയുടെ ചില ലോക്സഭാ എംപിമാരെ ഫോണിൽ ബന്ധപ്പെടാൻ മുതിർന്ന നേതാക്കൾക്ക് സാധിക്കുന്നില്ലെന്നും ഇവരുടെ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണെന്നുമാണ് റിപ്പോർട്ട്. പാർലമെന്ററി സമിതി യോഗത്തിനായി ഉദ്ധവ് പക്ഷത്തെ എംപിമാർ രാജ്യതലസ്ഥാനത്തേക്ക് യാത്ര തിരിക്കുന്നതിനിടെയാണ് ചില ജനപ്രതിനിധികൾ പരിധിക്ക് പുറത്താണ് എന്ന വാർത്ത പുറത്തുവരുന്നത്. എംപിമാരെ അനുനയിപ്പിക്കാൻ ഉദ്ധവ് താക്കറെ നേരിട്ട് ശ്രമങ്ങൾ നടത്തുന്നതായും സൂചനയുണ്ട്. ഉദ്ധവ് പക്ഷത്തെ ആറ് എംപിമാർ മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയുമായി ആശയവിനിമയം നടത്തുന്നു എന്നാണ് പുറത്തുവരുന്ന വിവരം.
സഞ്ജയ് ദിനാ പാട്ടീൽ, സഞ്ജയ് ദേശ്മുഖ്, നാഗേഷ് പാട്ടീൽ അഷ്ടികർ, ഓംരാജെ നിംബാൽക്കർ, ഭാവുസാഹേബ് വാക്ചൗരെ, സഞ്ജയ് ജാദവ് എന്നിവരാണ് ആ എംപിമാർ. ഇതിന് പുറമെ രാജാഭൗ വാജെയും ഇവർക്കൊപ്പം ചേർന്നേക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്. ദില്ലിയിൽ എത്തുന്ന ഈ എംപിമാർ ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ മകൻ ശ്രീകാന്ത് ഷിൻഡെയുടെ വസതിയിൽ വെച്ച് കൂടിക്കാഴ്ച നടത്തിയേക്കും.




























