ദില്ലി: തീവ്ര സിഖ് മതപ്രഭാഷകനും ഖാലിസ്ഥാന്‍ അനുഭാവിയുമായ അമൃത്പാല്‍ സിങ്ങിനെ പിടികൂടാനുള്ള നീക്കം ഊര്‍ജ്ജിതമാക്കി പഞ്ചാബ് പോലീസ്. ‘വാരിസ് പഞ്ചാബ് ദേ’ എന്ന സംഘടനയുടെ നേതാവായ അമൃത്പാല്‍ സിങ്ങിന്റെ വസതിയില്‍ പഞ്ചാബ് പോലീസ് നാലു മണിക്കൂറിലധികം പരിശോധന നടത്തി. അമൃത്പാലിനെ പിടികൂടാനുള്ള ശ്രമത്തില്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ പഞ്ചാബില്‍ ഉടനീളം ഇന്റര്‍നെറ്റ്, എസ്എംഎസ് സേവനങ്ങള്‍ക്ക് നാളെ വരെ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. വോയിസ് കോളുകള്‍ മാത്രമാണ് നിലവില്‍ അനുവദിച്ചിട്ടുള്ളത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയവും സ്ഥിതി നിരീക്ഷിക്കുന്നുണ്ട്.
അതേസമയം അമൃത് പാലിനെ പഞ്ചാബ് പോലീസ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. ഇന്നലെ മേഹത്പുരില്‍ വച്ച് പഞ്ചാബ് പോലീസ് അമൃത്പാല്‍ സിങ്ങിന്റെ വാഹനവ്യൂഹം തടഞ്ഞെങ്കിലും വാഹനങ്ങള്‍ മാറിക്കയറി ഇയാള്‍ രക്ഷപ്പെട്ടുവെന്ന് ജലന്ധര്‍ പോലീസ് കമ്മീഷണര്‍ കെ എസ് ചാഹല്‍ പറഞ്ഞു. ഇയാളുടെ ആഡംബര എസ് യു വി അടക്കമുള്ള കാറുകള്‍ കണ്ടെടുത്തു. നിരവധി ആയുധങ്ങളും പിടിച്ചെടുത്തതായി പൊലീസ് കമ്മീഷണര്‍ അറിയിച്ചു. കടന്നുകളഞ്ഞു. അമൃത്പാലിന്റെ ഉപദേശകനും സാമ്പത്തിക സ്രോതസുമായ ദല്‍ജീത് സിങ്ങിനെയും രാവിലെ അറസ്റ്റ് ചെയ്തു. അമൃത്പാലിന്റെ അനുയായികളായ 78 പേരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.






























