തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിൽ തനിക്കെതിരെ നടക്കുന്ന വ്യാജ പ്രചാരണം അന്വേഷിക്കണമെന്ന് മന്ത്രി ബിന്ദു കൃഷ്ണ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകി. അങ്കണവാടിയിൽ നിന്ന് കുട്ടിയെ സസ്‌പെൻഡ് ചെയ്യാൻ മുഖ്യമന്ത്രിയോട് ശുപാർശ ചെയ്‌തെന്നാണ് പ്രചരിച്ചിരുന്നത്. കഴിഞ്ഞദിവസം മന്ത്രിക്കെതിരെ കുട്ടി വീഡിയോ ചെയ്തിരുന്നു. ഈ കുട്ടിയെ സസ്‌പെൻഡ് ചെയ്യാൻ ശിപാർശ ചെയ്‌തെന്നായിരുന്നു വ്യാജപ്രചാരണം.വ്യാജ പ്രചാരണത്തിൽ ആസൂത്രിതമായ നീക്കമുണ്ട്.ഗൂഢാലോചനയുണ്ട്. ഇതിൽ സമഗ്രമായ അന്വേഷണം വേണമെന്നാണ് പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. തുടർനടപടികളിലേക്ക് പോലീസ് കടന്നിട്ടുണ്ട്. പരാതിക്കൊപ്പം വ്യാജപ്രചരണം നടത്തിയ പ്രൊഫൈലുകളുടെ ലിങ്കുകളും നൽകിയിട്ടുണ്ട്.
അങ്കണവാടിയിലെ മെനു പരിഷ്‌ക്കരണവുമായി ബന്ധപ്പെട്ട് വിഡിയോ ചെയ്ത കുട്ടിയാണ് ശങ്കു. മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തശേഷം അങ്കണവാടി ഉച്ചഭക്ഷ വിതരണത്തിലെ പ്രയാസം പറയുന്നതിനിടക്ക് കോൺഗ്രസ് പ്രവർത്തകയുടെ കൊച്ചുമോനാണ് ശങ്കു എന്നാണ് മന്ത്രി പറഞ്ഞത്. എന്നാൽ മന്ത്രി പറഞ്ഞത് തെറ്റാണെന്ന് പറഞ്ഞ് ശങ്കു മറ്റൊരു വിഡിയോ ചെയ്തിരുന്നു. ഞാൻ മന്ത്രി പറഞ്ഞ ആളുടെ കൊച്ചുമോനല്ല എന്നാണ് വിഡിയോയിൽ പറഞ്ഞിരുന്നത്. ബിന്ദുകൃഷ്ണയുടെ പ്രസംഗത്തിനെതിരെയുള്ള വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. അതിന് പിന്നാലെയാണ് മന്ത്രിക്കെതിരെ വ്യാജ പ്രചാരണം ആരംഭിച്ചത്. സംഭവത്തിലാണ് മന്ത്രി പരാതി നൽകിയിരിക്കുന്നത്.





























