തിരുവനന്തപുരം: കിഫ്ബി വായ്പയുടെ പേരിൽ വായ്പാ പരിധി വെട്ടിക്കുറയ്ക്കുന്നതിൽ ഇടപെടണമെന്ന് നിതി ആയോഗ് ഉപാദ്ധ്യക്ഷനുമായി നടത്തിയ കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. പക്ഷെ, കേന്ദ്ര സർക്കാരിന്റെ നയപരമായ വിഷയമായതിനാൽ പരിമിതി ഉണ്ടെന്നായിരുന്നു മറുപടി നൽകിയത്. നിതി ആയോഗിന്റെ തലത്തിൽ നിന്നുള്ള ഇടപെടൽ നടത്തും.കിഫ്ബി മുഖേന വൻകിട വികസന പദ്ധതികൾ യാഥാർത്ഥ്യക്കുകയാണെന്ന് മുഖ്യമന്ത്രി വിശദീകരിക്കുകയും ചെയ്തു. പശ്ചാത്തല വികസന മേഖലയിൽ രാജ്യത്തെ മികച്ച സംസ്ഥാനങ്ങളിലൊന്നാണ് കേരളം. ദേശീയപാത വികസനം, ഗെയിൽ പൈപ്പ് ലൈൻ തുടങ്ങിയവ നടപ്പാക്കാൻ കേരളത്തിന് കഴിഞ്ഞത് കിഫ്ബി വായ്പ ഉപയോഗപ്പെടുത്തിയാണ്.
ഇതിന്റെ പേരിൽ 2021 മുതൽ സംസ്ഥാനത്തിന്റെ വായ്പാ പരിധിയിൽ കുറവു വരുത്തിയിരിക്കുകയാണ്. കേന്ദ്ര വിഹിതം ലഭ്യമാക്കുന്നതിലും തടസമുണ്ടാകുന്നു. ഇത് വലിയ സാമ്പത്തിക ഞെരുക്കമുണ്ടാക്കുന്നതായും ആവശ്യമായ ഇടപെടൽ നടത്തണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ കോൺഫറൻസ് ഹാളിൽ നടന്ന കൂടിക്കാഴ്ചയിൽ ധനമന്ത്രി കെ.എൻ. ബാലഗോപാൽ, ചീഫ് സെക്രട്ടറി ഡോ.വി.വേണു തുടങ്ങിയവർ പങ്ക് എടുത്തു.