തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ തൃശൂർ സന്ദർശനത്തിന് പിന്നാലെ കേരളത്തിൽ വീണ്ടും ഏറ്റുമുട്ടി മുന്നണികൾ. മോദി ഗ്യാരണ്ടിയാണ് കേരളത്തെ രക്ഷിക്കാൻ പോകുന്നതെന്ന് പ്രധാനമന്ത്രി പരാമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപിയെ കടന്നാക്രമിച്ച് കോണ്ഗ്രസ് രംഗത്ത് എത്തിയിരിക്കുന്നത്.സ്വർണ കള്ളകടത്ത് നടത്തിയെന്ന് പ്രധാനമന്ത്രിക്ക് ബോധ്യമുളള ഓഫീസിനെ എന്തുകൊണ്ട് വെറുതെ വിട്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. മുഖ്യമന്ത്രിക്കെതിരേയുള്ള ലാവ്ലിൻ കേസ് മുപ്പത്തയെട്ട് തവണയാണ് സുപ്രീം കോടതിയിൽ മാറ്റി വെച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് ബിജെപിയും സിപിഎമ്മും തമ്മിലുള്ള ഒത്തു കളിയാണെന്ന് പ്രതിപക്ഷ നേതാവ് വിമർശിച്ചു.
അതേസമയം, നയതന്ത്ര സ്വർണകടത്ത് കേസിൽ പ്രധാനമന്ത്രി പ്രസംഗിക്കുകയല്ല നടപടി സ്വീകരിക്കുകയാണ് വേണ്ടതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. നടപടി സ്വീകരിക്കാൻ പ്രധാനമന്ത്രിക്ക് ഭയമാണോ എന്നും അദ്ദേഹം ചോദിച്ചു.മോദി ഗ്യാരണ്ടിക്കെതിരെയും വേണുഗോപാൽ ശക്തമായി ആഞ്ഞടിച്ചു. പ്രധാനമന്ത്രിയുടെ പ്രസംഗം മനസിൽ തട്ടിയുള്ളതല്ലെന്നും അദ്ദേഹം വിമർശിച്ചു. മണിപ്പൂർ വിഷയത്തിലും പ്രധാനമന്ത്രി സംസാരിക്കണമായിരുന്നു. അവിടെ എന്ത് ഗ്യാരണ്ടിയാണ് പ്രധാനമന്ത്രി നൽകിയതെന്നും കെ.സി വേണുഗോപാൽ കുറ്റപ്പെടുത്തി.






























