കൊച്ചി : എറണാകുളം എളംകുളത്ത് നേപ്പാളി യുവതിയെ കൊലപ്പെടുത്തിയ ശേഷം കടന്നു കളഞ്ഞ പ്രതിയെ തേടി അന്വേഷണസംഘം നേപ്പാളിലേക്ക് തിരിച്ചു. ഭഗീരഥിയുടെ ഒപ്പം കൊച്ചിയിലെ വാടക മുറിയിൽ താമസിച്ചിരുന്ന നേപ്പാളി സ്വദേശിയായ പ്രതി റാം ബഹദൂർ ബിസ്തിനായാണ് അന്വേഷണം. ഇയാൾ വ്യാജ പേരിലാണ് കൊച്ചിയിൽ താമസിച്ചിരുന്നതെന്ന് കണ്ടെത്തി.
കൊലപാതകശേഷം ഒക്ടോബർ 20ന് കൊച്ചിയിൽനിന്നു കടന്നുകളഞ്ഞ റാം ബഹദൂർ നേപ്പാളിലുണ്ടെന്നാണ് വിവരം. ഇയാൾക്കെതിരെ ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ച പോലീസ് ഇന്ത്യ–നേപ്പാൾ അതിർത്തിയിലെ സുരക്ഷാ സേനയ്ക്കും വിവരം കൈമാറിയിട്ടുണ്ട്. ഭഗീരഥി ധാമിയും റാം ബഹദൂറും പരിചയക്കാരും ഒരേ നാട്ടുകാരുമാണ്. മഹാരാഷ്ട്ര സ്വദേശികളാണെന്ന് പരിചയപ്പെടുത്തിയാണ് ഇരുവരും കൊച്ചിയിൽ താമസിച്ചിരുന്നത്. ഭഗീരഥിയുടെ കൊലപാതത്തിലേക്ക് നയിച്ച കാരണം സംബന്ധിച്ച് ബന്ധുക്കൾക്കും ഒരു സൂചനയുമില്ല.





























