ചാലക്കുടി : നിക്ഷേപത്തട്ടിപ്പ് കേസിൽ അറസ്റ്റിലായ ഫിനോമിനൽ ഗ്രൂപ്പ് ചെയർമാൻ നേപ്പാൾ സ്വദേശി എൻ.കെ. സിങ്ങിനെ കേരള ക്രൈംബ്രാഞ്ച് ചാലക്കുടിയിൽ എത്തിച്ചു. അന്വേഷണ ഉദ്യോഗസ്ഥൻ സിബി മാത്യുവിന്റെ നേതൃത്വത്തിൽ പ്രതിയെ ചാലക്കുടി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. ഉത്തര്‍പ്രദേശിലെ ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിൽനിന്ന് അന്വേഷണത്തിനായി ഇയാളെ കേരളത്തിലെത്തിക്കാൻ ഒരു മാസമായി കേരള ക്രൈംബ്രാഞ്ച് ശ്രമിച്ചുവരുകയായിരുന്നു.
തിങ്കളാഴ്ച ഉച്ചക്ക് 2.30ഓടെ ചാലക്കുടി കോടതിയിൽ എത്തിച്ചെങ്കിലും ഒരു കഞ്ചാവ് കേസിന്റെ വിചാരണ നടക്കുന്നതിനാൽ നാല് മണിക്കൂറോളം കാത്തുനിൽക്കേണ്ടിവന്നു. കോടതി നടപടികൾ പൂർത്തിയാക്കി 6.45ന് ചാലക്കുടി താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനക്ക് കൊണ്ടുപോയി. കേസിന്റെ തെളിവെടുപ്പുമായി ബന്ധപ്പെട്ട് ഒരാഴ്ചയോളം കേരള ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിൽ സിങ് ഉണ്ടാകും. ഫിനോമിനൽ തട്ടിപ്പുമായി ബന്ധപ്പെട്ട് ഇയാൾക്കെതിരെ 132 കേസാണുള്ളത്. ഇതിൽ 68 കേസുകളുടെയും അന്വേഷണ ഉദ്യോഗസ്ഥൻ സിബി മാത്യുവാണ്. നക്ഷത്ര ഹോട്ടലിൽ ഒളിവിൽ കഴിയുന്നതിനിടെ മുംബൈ ക്രൈംബ്രാഞ്ച് ആഗസ്റ്റ് 26നാണ് എൻ.കെ. സിങ്ങിനെ അറസ്റ്റ് ചെയ്തത്.