ടെഹ്‌റാൻ : ഇറാന്‍-അമേരിക്ക സംഘര്‍ഷ പശ്ചാത്തലത്തില്‍ ഹോര്‍മുസ് കടലിടുക്കില്‍ കപ്പല്‍ ആക്രമണങ്ങള്‍ ഉള്‍പ്പെടെ തുടരുന്നതിനിടെ മധ്യസ്ഥ ചര്‍ച്ചകള്‍ക്കായി പാകിസ്ഥാന്‍ ആഭ്യന്തര മന്ത്രി മൊഹ്‌സിന്‍ നഖ്‌വി ഇറാനിലെത്തി. ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാനുമായി നഖ്‌വി ചര്‍ച്ച നടത്തി. ഹോര്‍മുസ് തുറക്കുന്ന കാര്യത്തില്‍ ഇറാനും അമേരിക്കയും പുതിയ നിബന്ധനകള്‍ വച്ചതിനെ തുടര്‍ന്ന് മധ്യസ്ഥ ചര്‍ച്ചകള്‍ വഴിമുട്ടിയ സാഹചര്യത്തിലാണ് സന്ദര്‍ശനം. ഹോര്‍മുസില്‍ കപ്പലിന് നേരെയുള്ള ആക്രമണങ്ങള്‍ തുടരുകയാണ്. ഇറാനെതിരെയുള്ള നാവിക ഉപരോധം ലംഘിക്കാന്‍ ശ്രമിച്ച കപ്പല്‍ ആക്രമിച്ചതായി അമേരിക്കന്‍ സൈന്യം അറിയിച്ചു.
മുന്നറിയിപ്പുകള്‍ അവഗണിച്ച് ഇറാനിയന്‍ തുറമുഖത്തേക്ക് കടക്കാന്‍ ശ്രമിച്ച പനാമ പതാകയുള്ള ചരക്ക് കപ്പലിന് നേരെ സൈന്യം രണ്ട് ഹെല്‍ഫയര്‍ മിസൈലുകള്‍ പ്രയോഗിച്ചതായി യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. കപ്പലിന്റെ സ്റ്റിയറിംഗ് ഗിയര്‍ പ്രവര്‍ത്തനരഹിതമാക്കിയെന്നും യു എസ് സെന്‍ട്രല്‍ കമാന്‍ഡ് വ്യക്തമാക്കി. അതേസമയം ചെങ്കടലിലെ ബാബ് അല്‍-മന്ദേബ് കടലിടുക്കില്‍ യെമനിലെ ഹൂതികള്‍ ഒരു വാണിജ്യ കപ്പലിനെ ആക്രമിച്ചതായി യെമന്‍ സര്‍ക്കാര്‍ അറിയിച്ചു. ആറ് പേര്‍ കൊല്ലപ്പെട്ടതായും 10 പേര്‍ക്ക് പരിക്കേറ്റതായും യെമന്‍ തീര സംരക്ഷണ സേന അറിയിച്ചു.
സൈനിക ഉപകരണങ്ങള്‍ വഹിച്ചുകൊണ്ടിരുന്ന സൗദി കപ്പലിനെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായി ഹൂതികള്‍ സമ്മതിച്ചിട്ടുണ്ട്. ഇതോടൊപ്പം തെക്കന്‍ ലെബനോണിലേക്ക് ഇസ്രയേല്‍ ആക്രമണവും അയവില്ലാതെ തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. എട്ടാം റൗണ്ട് ലെബനോണ്‍- ഇസ്രയേല്‍ ചര്‍ച്ച സെപ്തംബര്‍ ആദ്യവാരം റോമില്‍ നടക്കും.































