ഇന്തോനേഷ്യ: മോശം കാലവസ്ഥയെ തുടർന്ന് ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽപ്പെട്ട സംഭവത്തിൽ മരണസംഖ്യ ഉയരുന്നു. ആറ് പേർ മരിച്ചതായി സ്ഥിരീകരിച്ചു. 97 പേരെ രക്ഷപെടുത്തി. രക്ഷാപ്രവർത്തനം തുടരുന്നു. ‘ദ വെർഗോ ട്രാൻസ്പോർട്ട് 8’ എന്ന കപ്പലാണ് കാണാതായത്. 243 യാത്രക്കാരുമായി ബഞ്ചർമാസിലേക്ക് പോവുകയായിരുന്ന കപ്പലാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് പുലർച്ചെയാണ് ജാവ കടലിൽവെച്ച് കപ്പലുമായുള്ള ബന്ധം നഷ്ടമായത്. ശനിയാഴ്ച പ്രാദേശിക സമയം രാവിലെ 10.30നാണ് കപ്പൽ യാത്ര തിരിച്ചത്. കിഴക്കൻ ജാവയിൽ നിന്ന് തെക്കൻ കലിമന്താൻ പ്രവിശ്യയിലേക്ക് പോവുകയായിരുന്നു കപ്പൽ.
മോശം കാലാവസ്ഥയെ തുടർന്ന് കപ്പലുമായുള്ള ബന്ധം നഷ്ടപ്പെട്ടെന്നാണ് പ്രാഥമിക നിഗമനം .ബൻജർമാസിനിലെ തുറമുഖത്തുനിന്ന് ഏകദേശം 148 കിലോമീറ്റർ അകലെ വച്ചാണ് കപ്പൽ കാണാതായത്. ബന്ധം നഷ്ടപ്പെട്ടതിന് ഏകദേശം രണ്ട് മണിക്കൂറിനുശേഷമാണ് സംഭവത്തെക്കുറിച്ച് രക്ഷാസേനയ്ക്ക് ഔദ്യോഗിക വിവരം ലഭിച്ചത് .തുടർന്ന് സമീപത്തുണ്ടായിരുന്ന കപ്പലുകളെ ഉപയോഗിച്ച് രക്ഷാപ്രവർത്തനം ആരംഭിക്കുകയായിരുന്നു . അപകടത്തിന്റെ കൃത്യകാരണം അധികൃതർ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. കപ്പൽ മുങ്ങിയതാണോ, മറിഞ്ഞതാണോ എന്നതിലടക്കം അന്വേഷണം തുടരുകയാണ്.































