ദുബായ്: ഇറാനു മേൽ ഇനി ആക്രമണമുണ്ടാകില്ലെന്ന ഗ്യാരണ്ടി നൽകിയാൽ ഹോർമൂസ് തുറക്കുന്നതും ആണവ വിഷയവും പരിഗണിക്കാമെന്ന് ഇറാൻ. അമേരിക്കയ്ക്ക് രേഖാമൂലം നൽകിയ നിലപാടുകളിലാണ് ഇറാൻ ഉപാധികൾ വെച്ചിരിക്കുന്നത്. അയൽ രാജ്യങ്ങളാണ് പ്രധാനമെന്ന് ഹോർമൂസ് വിഷയത്തിൽ ഒമാനുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷം ഇറാൻ വിദേശകാര്യ മന്ത്രി പറഞ്ഞതും ശ്രദ്ധേയമായി. ഹോർമൂസിൽ സ്തംഭിച്ച നാവികരെ സ്വതന്ത്രരാക്കണമെന്ന് ഒമാൻ വ്യക്തമാക്കി. സമ്മർദമായും വഴങ്ങലായും വ്യാഖാനിക്കാവുന്നതാണ് ഇറാന്റെ പുതിയ നിലപാട്. ഇനി ആക്രമിക്കില്ലെന്ന സുരക്ഷാ ഗ്യാരണ്ടി ആദ്യം വേണം. ഇതോടെ ഹോർമൂസ് തുറക്കുന്നത് ആലോചിക്കും. പിന്നീട് ആണവ വിഷയം ചർച്ച ചെയ്യാം.
യുദ്ധത്തിന് തന്നെ കാരണമായ ഇറാന്റെ ആണവ വിഷയത്തിലെക്കെത്തും മുന്നേ പരിഗണിക്കാനാണ് ആദ്യ രണ്ട് ഉപാധികളും ഇറാൻ വെച്ചിരിക്കുന്നത്. സങ്കീർണ പ്രശ്നമായി തുടരുന്ന ആണവ വിഷയത്തിലെ ധാരണകൾക്ക് മുന്നേ തന്നെ ഹോർമൂസ് തുറക്കാമെന്ന വാഗ്ദാനമായും വിലയിരുത്താം. അമേരിക്ക ഇതംഗീകരിക്കുമോ എന്നത് പ്രധാനം. ഹോർമൂസിലെ നിയന്ത്രണം ഒമാനുമായി ഇറാൻ ചർച്ച ചെയ്തു. സ്തംഭിച്ചു കിടക്കുന്ന നാവികരെയും കപ്പലുകളെയും സ്വതന്ത്രരാക്കുന്നതിന് ലോകത്തോടു കൂട്ടുത്തരവാദിത്തമുണ്ടെന്ന് ഒമാൻ വിദേശകാര്യമന്ത്രി തന്നെ ഈ കൂടിക്കാഴ്ച്ചയ്ക്ക് ശേഷം വ്യക്തമാക്കി. ഹോർമൂസിലെ സുരക്ഷിത നാവിക ഗതാഗതമാണ് ചർച്ച ചെയ്തതെന്ന് ഇറാനും അംഗീകരിച്ചു. അയൽരാജ്യങ്ങളാണ് പ്രധാനമെന്ന് വിദേശകാര്യമന്ത്രി കുറിച്ചതും ശ്രദ്ധേയം.






























