ടെഹ്രാൻ: അമേരിക്കയുമായി വരും ദിവസങ്ങളിൽ ഒരു തലത്തിലും ചർച്ചകൾ നിശ്ചയിച്ചിട്ടില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് എസ്മായിൽ ബഖായി. ദോഹയിൽ അമേരിക്കയും ഇറാനും ചർച്ച നടത്തുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് പറഞ്ഞതിന് വിരുദ്ധമായാണ് ഇറാന്റെ പ്രതികരണം. ഹോർമുസ് കടലിടുക്കിനെ ചുറ്റിപ്പറ്റിയുള്ള സൈനിക സംഘർഷങ്ങൾക്ക് പിന്നാലെ ഇരുരാജ്യങ്ങളും ആക്രമണങ്ങൾ അവസാനിപ്പിക്കാൻ ധാരണയായതായും തുടർന്ന് ദോഹയിൽ സാങ്കേതികതല ചർച്ചകൾ പുനരാരംഭിക്കുമെന്നും അമേരിക്ക അറിയിച്ചിരുന്നു. ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്ഫോമിൽ “ഇറാൻ ചർച്ച ആവശ്യപ്പെട്ടിട്ടുണ്ട്. അത് നാളെ ദോഹയിൽ നടക്കും” എന്നും അവകാശപ്പെട്ടിരുന്നു. എന്നാൽ ഈ അവകാശവാദം ബഖായി തള്ളി.
അമേരിക്കൻ പക്ഷവുമായി ഒരു തലത്തിലുമുള്ള ചർച്ച വരും ദിവസങ്ങളിൽ ഉണ്ടാകില്ലെന്ന് ഇറാൻ വിദേശകാര്യ വക്താവ് മാധ്യമങ്ങളോട് പറഞ്ഞു. ഈ ആഴ്ച ഇറാന്റെ വിദഗ്ധസംഘം ദോഹയിലെത്തുന്നത് ധാരണാപത്രത്തിലെ വ്യവസ്ഥകൾ, പ്രത്യേകിച്ച് ഇറാന്റെ മരവിപ്പിച്ച സ്വത്തുക്കൾ മോചിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ആർട്ടിക്കിൾ 11ന്റെ നടപ്പാക്കൽ വിലയിരുത്താനാണെന്നും അദ്ദേഹം വ്യക്തമാക്കി. അമേരിക്കൻ പ്രതിനിധികൾ ഖത്തറിലെത്തിയാലും അത് ഇറാൻ സംഘത്തിന്റെ സന്ദർശനവുമായി ബന്ധപ്പെട്ടതല്ലെന്നും അദ്ദേഹം പറഞ്ഞു.





























