ടെഹ്റാൻ : ഇസ്ലാമാബാദ് സമാധാന ചർച്ച മുടങ്ങിയതിൽ പ്രതികരണവുമായി ഇറാൻ. ഭീഷണിയോ സമ്മർദ്ദമോ കാരണം ചർച്ചയ്ക്ക് വഴങ്ങില്ലെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാന്‍ പ്രതികരിച്ചു. ഒത്തുതീർപ്പിന് ഇറാൻ തയാറാകാത്തതിനാലാണ് ചർച്ച വേണ്ടെന്ന് വെച്ചതെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. ഇസ്ലാമബാദ് ചർച്ച നടക്കില്ലെന്ന് ഉറപ്പായതോടെ പശ്ചിമേഷ്യൻ സമാധാന ശ്രമങ്ങൾ വഴിമുട്ടി. അതിനിടെ പശ്ചിമേഷ്യൻ യുദ്ധത്തിൽ അമേരിക്കയ്ക്കും ഇസ്രായേലിനുമെതിരെ ആഞ്ഞടിച്ച് ജർമ്മൻ ചാൻസലർ രംഗത്തെത്തി. ഇപ്പോൾ നടക്കുന്നത് അനാവശ്യമായ യുദ്ധമെന്ന് ജർമ്മൻ ചാൻസലർ കുറ്റപ്പെടുത്തി.
ഇറാനുമായി ചര്‍ച്ചകള്‍ക്കായി അമേരിക്കൻ സംഘം പാകിസ്ഥാനിലെത്തില്ല. ചര്‍ച്ചകള്‍ക്കായി പോകേണ്ടെന്ന് ഡോണള്‍ഡ് ട്രംപ് അമേരിക്കൻ സംഘത്തിന് നിര്‍ദേശം നൽകി. വേണമെങ്കിൽ ഇറാൻ ഇങ്ങോട്ട് സമീപിക്കട്ടെ എന്നാണ് നിലപാടെന്നും ട്രംപ് വ്യക്തമാക്കി. അനാവശ്യ യാത്രകൾ ഒരുപാടായെന്നും ഇറാൻ നേതൃത്വത്തിൽ ആരാണെന്ന് അവർക്ക് പോലും അറിയില്ലെന്നും ട്രംപ് വ്യക്തമാക്കിയതായി ഫോക്സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. നാവിക ഉപരോധം നീക്കാതെ നേരിട്ടുള്ള സമാധാന ചർച്ചകൾക്കില്ലെന്നാണ് ഇറാൻ നിലപാട്. ഇറാന്‍റെ സമാധാന നിർദേശങ്ങൾ പാക്കിസ്ഥാൻ വഴി അമേരിക്കയെ അറിയിക്കാനായിരുന്നു തീരുമാനം. ഇതിനിടെയാണ് അമേരിക്കൻ സംഘം പാകിസ്ഥാൻ യാത്ര റദ്ദാക്കിയത്. ഇസ്ലാമബാദ് ചർച്ച നടക്കില്ലെന്ന് ഉറപ്പായതോടെ പശ്ചിമേഷ്യൻ സമാധാന ശ്രമങ്ങൾ വഴിമുട്ടിയിരിക്കുയാണ്.






























