ടെഹ്റാൻ: ഇസ്രായേൽ, അമേരിക്കൻ അംബാസഡർമാരെ പുറത്താക്കുന്ന അറബ്-യൂറോപ്യൻ രാജ്യങ്ങൾക്ക് ഹോർമുസ് കടലിടുക്കിലൂടെ തടസമില്ലാത്ത യാത്രാസൗകര്യം അനുവദിക്കുമെന്ന് ഇറാന്‍റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) പ്രഖ്യാപിച്ചു. ചൊവ്വാഴ്ച മുതൽ ഈ തീരുമാനം പ്രാബല്യത്തിൽ വരുമെന്നാണ് റിപ്പോർട്ട്. ഇരു രാജ്യങ്ങളുമായുള്ള നയതന്ത്രബന്ധം പൂർണ്ണമായും വിച്ഛേദിക്കുന്ന രാഷ്ട്രങ്ങളുടെ കപ്പലുകൾക്ക് തന്ത്രപ്രധാനമായ ഈ ജലപാതയിലൂടെ പൂർണ്ണ സ്വാതന്ത്ര്യത്തോടെ സഞ്ചരിക്കാൻ അവകാശമുണ്ടാകുമെന്ന് ഇറാന്‍റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഐആർഐബി റിപ്പോർട്ട് ചെയ്തു. ലോകത്തിലെ ആകെ എണ്ണ വിതരണത്തിന്‍റെ അഞ്ചിലൊന്ന് ഭാഗവും കടന്നുപോകുന്ന 21 മൈൽ മാത്രം വീതിയുള്ള ഹോർമുസ് കടലിടുക്ക് നിലവിൽ യുദ്ധത്തെത്തുടർന്ന് അതീവ അപകടസാധ്യതയുള്ള മേഖലയായി മാറിയിരിക്കുകയാണ്.
അമേരിക്കയും ഇസ്രായേലും ഇറാനുമായി നേരിട്ട് യുദ്ധം തുടങ്ങിയതോടെ ഹോർമുസ് കടലിടുക്ക് ഏതാണ്ട് പൂർണ്ണമായും സ്തംഭിക്കുകയും എണ്ണ ഉൽപ്പാദനം കുറയുകയും ചെയ്തിട്ടുണ്ട്. ഇത് ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരാൻ കാരണമായി. തങ്ങളുടെ നിബന്ധനകൾ അംഗീകരിക്കുന്ന രാജ്യങ്ങൾക്ക് മാത്രം സുരക്ഷ ഉറപ്പാക്കുമെന്ന ഇറാൻ്റെ പുതിയ നിലപാട് ഗൾഫ് രാജ്യങ്ങളെയും യൂറോപ്യൻ രാഷ്ട്രങ്ങളെയും കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.





























