ടെഹ്‌റാൻ: മിഡിൽ ഈസ്റ്റിൽ യുദ്ധസമാനമായ അന്തരീക്ഷം നിലനിൽക്കവെ അന്താരാഷ്ട്ര തലത്തിൽ പുതിയ ആരോപണ പ്രത്യാരോപണങ്ങൾ. ഇറാനുമായി നിലനിൽക്കുന്ന യുദ്ധക്കുരുക്കിൽ നിന്നും രക്ഷപ്പെടാൻ അമേരിക്ക ബോധപൂർവ്വം ശ്രമിക്കുകയാണെന്ന് ഇറാൻ ആരോപിച്ചു. ഇതിനായി മറ്റ് അയൽരാജ്യങ്ങളെ ആക്രമിക്കുകയും അതിന്റെ പഴി ഇറാന്റെ മേൽ കെട്ടിവെക്കാനുമാണ് അമേരിക്കൻ നീക്കമെന്ന് ഇറാന്റെ ഐആർഐബി (IRIB) മാധ്യമം റിപ്പോർട്ട് ചെയ്തു. യുഎഇക്ക് പിന്നാലെ സൗദി അറേബ്യക്ക് നേരെയും ഇന്ന് ആക്രമണമുണ്ടായി. സൗദി ലക്ഷ്യമാക്കി വന്ന മൂന്ന് ഡ്രോണുകൾ തകർത്തു. ഇറാഖ് വ്യോമഅതിർത്തിയിൽ നിന്നാണ് സൗദിക്ക് നേരെയുള്ള ഈ ആക്രമണം ഉണ്ടായതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.
അതിനിടെ, യുഎഇയിലെ ബറക ആണവനിലയത്തിന് സമീപമുണ്ടായ ആക്രമണം കടുത്ത പ്രകോപനമാണെന്ന് യുഎഇ ഭരണകൂടം വ്യക്തമാക്കി. യാതൊരു പ്രകോപനവുമില്ലാതെ രാജ്യം നേരിട്ട ഈ ഭീകരാക്രമണം യുഎഇയുടെ സുരക്ഷയ്ക്ക് മേലുള്ള നേരിട്ടുള്ള കടന്നാക്രമണമാണ്. ഇത്തരത്തിലുള്ള അക്രമണങ്ങൾ ഒരു കാരണവശാലും ക്ഷമിക്കില്ലെന്നും ഔദ്യോഗിക പ്രസ്താവനയിലൂടെ യുഎഇ വ്യക്തമാക്കി. ഈ ആക്രമണത്തെ ഗൾഫ് രാജ്യങ്ങളായ കുവൈത്തും ഖത്തറും കടുത്ത ഭാഷയിൽ അപലപിക്കുകയും യുഎഇക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു.






























