ഇസ്ലാമാബാദ്: പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനുള്ള നിർണ്ണായകമായ രണ്ടാംഘട്ട ഇറാൻ-യുഎസ് ചർച്ചകൾക്ക് പാകിസ്ഥാനിൽ തുടക്കമാകുന്നു. ഇതിന്റെ ഭാഗമായി ഇരുരാജ്യങ്ങളുടെയും ഉന്നതതല നയതന്ത്ര പ്രതിനിധി സംഘങ്ങൾ നാളെയോടെ ഇസ്ലാമാബാദിലെത്തും. അമേരിക്കയുടെ മിഡിൽ ഈസ്റ്റ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ്, ജാരെദ് കുഷ്നർ എന്നിവർ നയിക്കുന്ന യുഎസ് സംഘവും ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്ചിയുടെ നേതൃത്വത്തിലുള്ള സംഘവുമാണ് ചർച്ചകളിൽ പങ്കെടുക്കുന്നത്.
ഇറാൻ തങ്ങളുടെ സമാധാന നിർദ്ദേശങ്ങൾ ചർച്ചയിൽ അമേരിക്കയ്ക്ക് കൈമാറുമെന്നാണ് സൂചന. നിലവിൽ പ്രഖ്യാപിച്ചിട്ടുള്ള വെടിനിർത്തൽ ഈ നിർദ്ദേശങ്ങൾ ലഭിക്കുന്നത് വരെ മാത്രമായിരിക്കും എന്നത് ചർച്ചയുടെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു. സങ്കീർണ്ണമായ വിഷയങ്ങളിൽ ഇറാൻ സ്വീകരിക്കുന്ന നിലപാട് മേഖലയിലെ സമാധാന നീക്കങ്ങളിൽ നിർണ്ണായകമാകും.





























