തെഹ്‌റാൻ: യുഎസ്- ഇസ്രായേൽ ആക്രമണങ്ങളിൽ തകർന്നടിഞ്ഞ തങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ പുനർനിർമിക്കാൻ 270 ബില്യൺ ഡോളർ (ഏകദേശം 22.5 ലക്ഷം കോടി രൂപ) നഷ്ടപരിഹാരം വേണമെന്ന് ഇറാൻ. അമേരിക്കയുമായി പുതിയ ചർച്ചകൾക്ക് കളമൊരുങ്ങുന്നതിനിടെയാണ് തെഹ്റാന്റെ നിർണായക നീക്കം. ഫെബ്രുവരി 28-ന് ആരംഭിച്ച യുഎസ്- ഇസ്രായേൽ സംയുക്താക്രമണത്തിൽ രാജ്യത്തുടനീളം വൻതോതിലുള്ള നാശനഷ്ടങ്ങളാണ് സംഭവിച്ചിട്ടുള്ളതെന്ന് ഇറാൻ ഗവൺമെന്റ് വക്താവ് ഫാത്തിമ മൊഹാജറാനി പറഞ്ഞു. എണ്ണ- വാതക നിലയങ്ങൾ, പെട്രോകെമിക്കൽ കമ്പനികൾ, സ്റ്റീൽ- അലുമിനിയം ഫാക്ടറികൾ തുടങ്ങിയ നിർണായക മേഖലകളെ ലക്ഷ്യംവെച്ചായിരുന്നു ആക്രമണങ്ങൾ.
ഇവ കൂടാതെ പാലങ്ങൾ, തുറമുഖങ്ങൾ, റെയിൽവേ ശൃംഖലകൾ, സർവകലാശാലകൾ, വൈദ്യുതി നിലയങ്ങൾ എന്നിവയ്ക്കും കടുത്ത നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. ഐക്യരാഷ്ട്രസഭയിലെ ഇറാൻ പ്രതിനിധി പറയുന്നതനുസരിച്ച്, ഇറാന് നേരെ ആക്രമണം നടത്താൻ തങ്ങളുടെ മണ്ണ് വിട്ടുനൽകിയ അഞ്ച് പ്രാദേശിക രാജ്യങ്ങളും നഷ്ടപരിഹാരം നൽകാൻ ബാധ്യസ്ഥരാണ്. ലോകത്തിലെ പ്രധാന കപ്പൽ പാതയായ ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകൾക്ക് പ്രത്യേക നികുതി ഏർപ്പെടുത്തിക്കൊണ്ട് ഈ തുക കണ്ടെത്താനും ഇറാൻ ആലോചിക്കുന്നുണ്ട്.





























