തെഹ്റാന്‍: നാവിക ഉപരോധം തുടർന്നാൽ തിരിച്ചടിക്കുമെന്ന് അമേരിക്കയോട് ഇറാൻ. ഹോർമുസിലെ നിയമവിരുദ്ധ പോലീസിങ് തുടർന്നാൽ യു.എസ് പടക്കപ്പലുകൾക്ക് നേരെ ഇറാൻ മിസൈലുകൾ വന്നെത്തുമെന്നാണ് പരമോന്നത ആത്മീയ നേതാവ് ആയതുല്ല മുജ്തബ ഖാംനഈയുടെ ഉപദേശകൻ മുഹ്സിൻ റിസാഈ മുന്നറിയിപ്പ് നല്‍കിയത്. അന്താരാഷ്ട്ര വാർത്താ ഏജൻസിയായ എഎഫ്‌പി ആണ് ഇറാൻ സ്റ്റേറ്റ് ടെലിവിഷനെ ഉദ്ധരിച്ച് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്. ഹോർമുസ് മാത്രമല്ല ചെങ്കടൽ മുഖേനയുള്ള ചരക്കുകടത്തും തടയുമെന്ന് ഐആര്‍ജിസി ഇന്നലെ താക്കീത് ചെയ്തിരുന്നു. “ട്രംപ് ഹോർമുസ് കടലിടുക്കിലെ പോലീസാകാൻ ആഗ്രഹിക്കുന്നു. ഇത് ശരിക്കും നിങ്ങളുടെ ജോലിയാണോ? അമേരിക്കയെപ്പോലെയുള്ള ഒരു വലിയ സൈന്യത്തിന്റെ പണിയാണോ ഇത്- റിസാഈ പരിഹസിച്ചു.
ഇറാന്റെ മിസൈലുകൾക്ക് മുന്നിൽ യുഎസ് കപ്പലുകൾ നിസ്സാരമാണെന്നും ആദ്യ പ്രഹരത്തിൽ തന്നെ അവ തകർക്കാൻ ഇറാനു കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ഹോർമുസില്‍ അമേരിക്ക നിലവിൽ അവിടെ നാവിക ഉപരോധം ഏർപ്പെടുത്തിയിരിക്കുകയാണ്. ഇത് മേഖലയിലെ സൈനിക സംഘർഷം വൻതോതിൽ വർദ്ധിപ്പിച്ചിട്ടുണ്ട്.





























