ടെഹ്റാൻ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്, ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു എന്നിവർ അപ്രതീക്ഷിത മരണം നേരിടേണ്ടി വരുമെന്ന ഭീഷണിയുമായി ഇറാൻ മാധ്യമം രംഗത്ത്. ഗെറ്റ് റെഡി ഫോർ സഡൻ ഡെത്ത് എന്ന തലക്കെട്ടിൽ പുറത്തുവന്ന വാർത്തയും ചിത്രവും ഇപ്പോൾ വലിയ ചർച്ചയായിരിക്കുകയാണ്. ട്രംപിനും നെതന്യാഹുവിനും നേരെ പെട്ടെന്നുള്ള മരണം പ്രവചിച്ചും മുന്നറിയിപ്പ് നൽകിയും ഇറാൻ മാധ്യമമായ ‘ഹംഷഹ്രി’ പ്രസിദ്ധീകരിച്ച റിപ്പോർട്ട് ആഗോള തലത്തിൽ വൻ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. ‘ഗെറ്റ് റെഡി ഫോർ സഡൻ ഡെത്ത്’ അഥവാ പെട്ടെന്നുള്ള മരണത്തിന് തയ്യാറായിക്കൊള്ളൂ എന്ന കൃത്യമായ തലക്കെട്ടോടെയാണ് ഈ മാധ്യമം വാർത്തയും ചിത്രവും പുറത്തുവിട്ടിരിക്കുന്നത്.
മാധ്യമം പ്രസിദ്ധീകരിച്ച ചിത്രത്തിൽ, അന്തരിച്ച അമേരിക്കൻ സെനറ്റർ ലിൻസീ ഗ്രാമിന്റെ ചിത്രം കൈകളിൽ പിടിച്ചുനിൽക്കുന്ന ഡോണൾഡ് ട്രംപാണുള്ളത്. ട്രംപിന് സമീപത്തായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, യുഎസ് യുദ്ധകാര്യ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് എന്നിവരും മറ്റ് ഉന്നത ഉദ്യോഗസ്ഥരും നിൽക്കുന്നതായും കാണാം. അന്തരിച്ച അമേരിക്കൻ സെനറ്റർ ലിൻസീ ഗ്രാമിനെതിരെ മുൻപ് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് പരസ്യമായി വധഭീഷണി മുഴക്കിയിരുന്നു എന്നതും ഇതിനോടൊപ്പം കൂട്ടിവായിക്കപ്പെടുന്നുണ്ട്. ലിൻസീ ഗ്രാമിന്റെ പെട്ടെന്നുള്ള മരണത്തിൽ അടിയന്തരമായി അന്വേഷണം വേണമെന്ന ആവശ്യവും ഇപ്പോൾ ശക്തമായി ഉയർന്നിട്ടുണ്ട്. ഇതിന് തൊട്ടുപിന്നാലെയാണ് ട്രംപും നെതന്യാഹുവും അടക്കമുള്ള ലോക നേതാക്കൾക്കെതിരെ ഇറാൻ മാധ്യമത്തിന്റെ ഭാഗത്തുനിന്ന് ഇത്തരമൊരു ഭീഷണി ഉയർന്നിരിക്കുന്നത്.





























