ടെഹ്റാൻ: ഇറാനെതിരെ ‘നിരുപാധിക കീഴടങ്ങൽ’ എന്ന കർശന നിലപാട് സ്വീകരിച്ചിരുന്ന അമേരിക്ക ഇപ്പോൾ ചർച്ചകൾക്കായി വാദിക്കുന്നത് അവരുടെ പരാജയസമ്മതമാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി. ബുധനാഴ്ച ഇറാൻ സ്റ്റേറ്റ് ടെലിവിഷന് (ഐആർഐബി) നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം വാഷിംഗ്ടണിന്‍റെ നിലപാടിലെ മാറ്റത്തെ പരിഹസിച്ചത്. നേരത്തെ നിരുപാധികമായി കീഴടങ്ങണമെന്ന് ആജ്ഞാപിച്ചവർ ഇപ്പോൾ എന്തിനാണ് ചർച്ചകളെക്കുറിച്ച് സംസാരിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. അമേരിക്കയുടെ ഈ സ്വരമാറ്റം അവരുടെ നയതന്ത്രപരവും സൈനികവുമായ പരാജയത്തിന്‍റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സൗഹൃദ രാജ്യങ്ങൾ വഴി അമേരിക്ക ഒന്നിലധികം സന്ദേശങ്ങൾ ടെഹ്‌റാനിലേക്ക് അയച്ചിട്ടുണ്ടെന്ന് അരാഗ്‌ചി വെളിപ്പെടുത്തി. എന്നാൽ ഇത് ഔദ്യോഗികമായ ചർച്ചകളോ സംവാദങ്ങളോ അല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അമേരിക്കയുടെ സന്ദേശങ്ങൾക്ക് മറുപടിയായി ഇറാൻ തങ്ങളുടെ നിലപാടുകളും മുന്നറിയിപ്പുകളും അറിയിക്കുക മാത്രമാണ് ചെയ്യുന്നത്. ഇത്തരം ആശയവിനിമയങ്ങൾ സന്ദേശങ്ങളുടെ കൈമാറ്റം മാത്രമാണെന്നും ഇതിനെ ചർച്ചകളായി കാണാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അമേരിക്കൻ സന്ദേശങ്ങളിലെ ആശയങ്ങൾ ഇറാന്‍റെ ഉന്നത നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും ഇതിൽ എന്തെങ്കിലും തീരുമാനം എടുക്കേണ്ടതുണ്ടെങ്കിൽ അത് ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.





























