തെഹ്റാന്‍: അമേരിക്കയുമായി ഇതുവരെ നേരിട്ടുള്ള ചർച്ചകളൊന്നും നടത്തിയിട്ടില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം. അമേരിക്ക ചർച്ചകൾക്ക് താൽപ്പര്യപ്പെടുന്നു എന്ന് വ്യക്തമാക്കിക്കൊണ്ട് മധ്യസ്ഥർ വഴി ഞങ്ങൾക്ക് സന്ദേശങ്ങള്‍ ലഭിക്കുന്നുണ്ടെന്നും മന്ത്രാലയ വക്താവ് ഇസ്മായിൽ ബഗായ് പറഞ്ഞു. തസ്നിം വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.അമേരിക്കയുടെ നയതന്ത്ര പ്രസ്താവനകളെ ആരെങ്കിലും ഗൗരവമായി എടുക്കുന്നുണ്ടോ എന്ന് തനിക്ക് സംശയമുണ്ടെന്നും ബഗായ് പരിഹസിച്ചു. അമേരിക്ക നിലപാടുകൾ ഇടയ്ക്കിടെ മാറ്റിക്കൊണ്ടിരിക്കുകയാണെന്നും എന്നാൽ ഇറാന്റെ നിലപാട് തുടക്കം മുതൽ വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.
മധ്യസ്ഥർ വഴി അമേരിക്ക മുന്നോട്ടുവെച്ച നിർദ്ദേശങ്ങൾ അംഗീകരിക്കാനാവില്ലെന്ന് ഇറാൻ വ്യക്തമാക്കി. അമേരിക്കയുടെ ആവശ്യങ്ങൾ അമിതവും യുക്തിരഹിതവുമാണ്. ചർച്ചകൾക്ക് വ്യക്തമായ ഒരു ചട്ടക്കൂട് ഇറാന്റെ പക്കലുണ്ട്. പാകിസ്ഥാൻ മുൻകൈയെടുത്ത് നടത്തുന്ന ചർച്ചാ പ്ലാറ്റ്‌ഫോമുകളിൽ ഇറാൻ പങ്കാളിയല്ലെന്നും അദ്ദേഹം പറഞ്ഞു. മേഖലയിലെ യുദ്ധം അവസാനിപ്പിക്കാൻ അയൽരാജ്യങ്ങൾ നടത്തുന്ന ശ്രമങ്ങളെ സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും, ആരാണ് യുദ്ധത്തിന് തുടക്കമിട്ടതെന്ന് അവർ കൃത്യമായി മനസ്സിലാക്കണമെന്ന് ബഗായ് ഓർമ്മിപ്പിച്ചു. ഗസ്സയിലെയും ലെബനനിലെയും സംഘർഷങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.






























