വിശാഖപട്ടണം : കാമുകിയെ വിളിച്ചുവരുത്തി കെലപ്പെടുത്തിയ ശേഷം വെട്ടിനുറുക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച നേവി ഉദ്യോഗസ്ഥൻ അറസ്റ്റിൽ. നാവിക ഉദ്യോഗസ്ഥനായ രവീന്ദ്രയാണ് (31) അറസ്റ്റിലായത്. ഇയാളുടെ കാമുകിയായ മൗനികയാണ് കൊല്ലപ്പെട്ടത്. 2021ൽ മിംഗിൾ എന്ന ഡേറ്റിങ്ങ് ആപ്പിലൂടെയാണ് ഇരുവരും പരിചയപ്പെട്ടതെന്ന് പൊലീസ് പറയുന്നു. തുടർന്ന് ഇരുവരും പ്രണയത്തിലാവുകയും പലയിടങ്ങളിലായി കണ്ടുമുട്ടുകയും ചെയ്തിരുന്നു. 2024ൽ രവീന്ദ്ര മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചു. രണ്ടാഴ്ച മുൻപാണ് രവീന്ദ്രയുടെ ഭാര്യ വിജയനഗരത്തിലുള്ള മാതാപിതാക്കളുടെ അടുത്തേക്ക് പോയത്. പിന്നാലെ മൗനികയെ ഇയാൾ വീട്ടിലേക്ക് വിളിച്ചുവരുത്തി. ഇരുവരും തമ്മിൽ വാക്കുതർക്കത്തിലാവുകയും മൗനികയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.
തുടർന്ന് ഓൺലൈനിൽ നിന്ന് കത്തി ഓർഡർ ചെയ്ത് ശരീരം വെട്ടിനുറുക്കി കുറച്ചുഭാഗം ഫ്രിഡ്ജിൽ സൂക്ഷിക്കുകയായിരുന്നു. ബാക്കിയുള്ള ഭാഗം ബാഗിൽ കെട്ടി ഒറ്റപ്പെട്ട സ്ഥലത്ത് ഉപേക്ഷിക്കുകയായിരുന്നു. പിന്നാലെ ഇയാൾ പോലീസിൽ കീഴടങ്ങുകയായിരുന്നു. മൗനിക തന്നിൽ നിന്ന് പലപ്പോഴായി 3.5 ലക്ഷം രൂപ വാങ്ങിയിരുന്നെന്നും തങ്ങളുടെ ബന്ധം ഭാര്യയെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നെന്നും രവീന്ദ്ര പോലീസിനോട് പറഞ്ഞു. കൊലപാതകത്തിൽ വിശദമായ അന്വേഷണം നടക്കുകയാണ്.






























