ഇറാഖ് : സ്വവര്‍ഗാനുരാഗം ക്രിമിനല്‍ കുറ്റമാക്കുന്ന ബിൽ പാസ്സാക്കി ഇറാഖ്. ഇതുപ്രകാരം രാജ്യത്ത് ഇനി സ്വവര്‍ഗാനുരാഗ പങ്കാളികള്‍ 10 മുതല്‍ 15 വര്‍ഷം വരെ തടവുശിക്ഷ അനുഭവിക്കേണ്ടിവരും. ഒന്നു മുതൽ മൂന്നു വർഷം വരെ തടവുശിക്ഷ ഈ നിയമ പ്രകാരം ട്രാന്‍സ്ജന്‍ഡറുകളും നേരിടേണ്ടിവരും. ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്യുന്ന ഡോക്ടര്‍മാരെയും ഈ നിയമം കുറ്റക്കാരായാണ് കണക്കാക്കുന്നത്. സ്വവര്‍ഗാനുരാഗമോ ലൈംഗികത്തൊഴിലോ പ്രോത്സാഹിപ്പിക്കുന്നവർ, ‘മനഃപൂര്‍വം’ സ്ത്രീകളായി പെരുമാറുന്ന പുരുഷന്മാര്‍, പങ്കാളികളെ കൈമാറുന്ന വൈഫ് സ്വാപ്പിങ് അടക്കമുളളവ ചെയ്യുന്നവരെല്ലാം ഈ പുതിയ പ്രകാരം ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വരും. രാജ്യത്തിന്റെ മതവികാരങ്ങളെയും മൂല്യങ്ങളെയും നശിപ്പിക്കുന്ന തരത്തിലുള്ളവയാണ് സ്വവര്‍ഗാനുരാഗമെന്ന് പറഞ്ഞാണ് നിയമം പാസ്സാക്കിയിരിക്കുന്നത്. ക്വീര്‍ സമൂഹത്തിന് നേരെ ഇറാഖ് നിരന്തരം നടത്തുന്ന ലംഘനങ്ങളുടെ തുടര്‍ച്ചയാണിത്.
1980കളിൽ വന്ന ഈ ബില്ലിന്റെ പഴയപ്പതിപ്പിൽ സ്വവര്‍ഗാനുരാഗത്തിന് വധശിക്ഷയാണ് പരിഗണിച്ചിരുന്നത്. പക്ഷെ അന്ന് അമേരിക്കയുടെയും മറ്റ് പാശ്ചാത്യ രാജ്യങ്ങളുടെയും എതിർപ്പിനെത്തുടർന്ന് അത് നടപ്പായില്ല. പുതിയ നിയമം നടപ്പിലാക്കുന്നത് ഇറാഖ് പ്രധാനമന്ത്രി മുഹമ്മദ് ഷിയാ അല്‍ സുഡാനിയുടെ യു.എസ് സന്ദര്‍ശനം കാരണം നീട്ടിവെച്ചതായിരുന്നു. യു.എസ് സന്ദര്‍ശനത്തിനിടെ സ്വവര്‍ഗാനുരാഗം ചര്‍ച്ചയാകാതിരിക്കാന്‍ വേണ്ടിയായിരുന്നു ഇത്. സന്ദർശനം ഈ മാസമാദ്യം നടന്നതോടെ ബിൽ പാർലമെന്റ് പാസ്സാക്കുകയായിരുന്നു. “ഇത് രാജ്യത്തിന്റെ ആഭ്യന്തര വിഷയമാണ്. മറ്റൊരു ശക്തിയെയും രാജ്യത്തിന്റെ വിഷയങ്ങള്‍ ഇടപെടാന്‍ അനുവദിക്കുകയില്ല”, ജനപ്രതിനിധിയായ നൂറി അല്‍ മാലിക്കി മാധ്യമങ്ങളോട് പ്രതികരിച്ചു. ലൈംഗിക വൈകൃതങ്ങളെ ചെറുക്കാനും അതിന് എതിരേ പൊരുതാനും പുതിയ നിയമം പ്രധാന പങ്കുവഹിക്കുമെന്നും സാമൂഹികമൂല്യങ്ങള്‍ക്കും ഇസ്ലാമിക മൂല്യങ്ങൾക്കും എതിരേയുള്ള ചെറു നീക്കങ്ങളെ ഈ നിയമം തടയുമെന്നുമാണ് ഇറാഖ് എംപി നിയമത്തെ കുറിച്ച് മാധ്യമങ്ങളോട് പ്രതികരിച്ചത്.