വാഷിങ്ടൺ : അമേരിക്കയ്‌ക്കെതിരെ ഭീഷണിയുമായി ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (ഐആര്‍ജിസി). ഹോര്‍മുസിലെ അമേരിക്കന്‍ ഉപരോധം തുടര്‍ന്നാല്‍ ചെങ്കടലിലേയും പേര്‍ഷ്യന്‍ ഗള്‍ഫിലേയും ഒമാന്‍ കടലിടുക്കിലെയും കപ്പല്‍ ഗതാഗതം തടയുമെന്നാണ് ഐആര്‍ജിസിയുടെ ഭീഷണി. ഇറാനിയന്‍ തുറമുഖങ്ങള്‍ക്ക് നേരെയുള്ള ഉപരോധം അമേരിക്ക അവസാനിപ്പിക്കണമെന്നും അമേരിക്കയുടെ ഉപരോധം നിയമവിരുദ്ധമെന്നും ഐആര്‍ജിസി വിമര്‍ശിച്ചു. ഉപരോധം തുടരുന്നത് വെടിനിര്‍ത്തല്‍ കരാറിന്റെ ലംഘനമായി കണക്കാക്കുമെന്നും ഐആര്‍ജിസി വിമര്‍ശിച്ചു. ചെങ്കടലില്‍ ഹൂതികളെ ഉപയോഗിച്ചായിരിക്കും കപ്പല്‍ ഗതാഗതം തടയുകയെന്നാണ് ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡിന്റെ ഭീഷണി. ഇറാനില്‍ കൂടുതല്‍ സമ്മര്‍ദം ചെലുത്തുന്നതിനായി കൂടുതല്‍ സൈന്യത്തെ പശ്ചിമേഷ്യയിലേക്ക് അയയ്ക്കാന്‍ അമേരിക്ക തയ്യാറെടുക്കുന്നതായി കഴിഞ്ഞ ദിവസം വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇറാനുമേല്‍ സമ്മര്‍ദം കടുപ്പിക്കാന്‍ അമേരിക്ക തിരക്കിട്ട നീക്കങ്ങള്‍ നടത്തുന്ന പശ്ചാത്തലത്തിലാണ് ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡിന്റെ ഭീഷണി. ഇറാന് ആയുധങ്ങള്‍ നല്‍കരുതെന്ന് ആവശ്യപ്പെട്ട് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിന് കത്തെഴുതിയത് ഉള്‍പ്പെടെയുള്ള നീക്കങ്ങളും അമേരിക്ക നടത്തിവരികയാണ്. ഇറാന് ചൈന ആയുധങ്ങള്‍ നല്‍കുന്നില്ലെന്ന് ഷി ജിന്‍പിങ് മറുപടി നല്‍കിയതായും ട്രംപ് അറിയിച്ചിരുന്നു. കഴിഞ്ഞ ആഴ്ച, ഇറാന് ആയുധങ്ങള്‍ നല്‍കിയാല്‍ ഉടന്‍ 50% തീരുവ ചുമത്തുമെന്ന് അദ്ദേഹം രാജ്യങ്ങളെ ഭീഷണിപ്പെടുത്തിയിരുന്നു.






























