കണ്ണൂർ : സ്ഥാനാർഥി നിർണയത്തെച്ചൊല്ലി ഇരിക്കൂറിലെ കോൺഗ്രസിൽ ഉടലെടുത്ത പ്രതിസന്ധി പരിഹരിക്കാൻ എ ഗ്രൂപ്പ് നേതാക്കള്‍ ഇന്ന് നേരിട്ട് ചര്‍ച്ച നടത്തും. സിറ്റിങ് എംഎല്‍എ കെ.സി ജോസഫും, യുഡിഎഫ് കണ്‍വീനര്‍ എം.എം ഹസ്സനുമാണ് പ്രവര്‍ത്തകരെ അനുനയിപ്പിക്കാന്‍ വരുന്നത്. മുതിര്‍ന്ന നേതാവ് എ.കെ. ആന്റണിയും, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും സോണി സെബാസ്റ്റ്യനുമായി ഫോണില്‍ സംസാരിച്ചു.
കണ്ണൂരിലെ യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ തകിടം മറിക്കുന്ന കടുത്ത തീരുമാനത്തില്‍ നിന്ന് എ ഗ്രൂപ്പ് പ്രവര്‍ത്തകരെ പിന്തിരിപ്പിക്കുക എന്ന ദൗത്യവുമായാണ് കെ.സി ജോസഫും, എം.എം ഹസ്സനും എത്തുന്നത്. പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന്റെയും ഹൈക്കമാന്‍ഡിന്റെയും താല്‍പര്യം കൂടി കണക്കിലെടുത്താണ് അനുനയ നീക്കം. എന്നാല്‍ പ്രശ്നപരിഹാരത്തിന് മുന്നോട്ട് വയ്ക്കുന്ന ഫോര്‍മുലയെന്തെന്ന് വ്യക്തമല്ല. ഇരിക്കൂറിലെ സ്ഥാനാര്‍ഥിയെ മാറ്റണമെന്ന് നിലപാടെടുത്ത കെ.സി.ജോസഫ് അനുനയ നീക്കവുമായി എത്തുന്നത് ഐ ഗ്രൂപ്പ് സസൂഷ്മം നിരീക്ഷിക്കുന്നു.
രാവിലെ കണ്ണൂര്‍ ഗസ്റ്റ് ഹൗസില്‍ സോണി സെബാസ്റ്റ്യന്‍ ഉള്‍പ്പെടെയുള്ള ജില്ലയിലെ മുതിര്‍ന്ന ഗ്രൂപ്പ് നേതാക്കളുമായി ഇരുവരും ചര്‍ച്ച നടത്തും. നിലവില്‍ വൈകീട്ട് മൂന്നിനാണ് ഇരിക്കൂര്‍ മണ്ഡലത്തിലെ എ ഗ്രൂപ്പ് നേതാക്കളുടെ യോഗം തീരുമാനിച്ചിരിക്കുന്നത്. സമവായമുണ്ടായാല്‍ യോഗം ഉപേക്ഷിച്ചേക്കും. അനുനയനീക്കവുമായി എത്തുന്നവര്‍ താനുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്ന പരിഭവത്തിലാണ് കെ.സുധാകരന്‍ എം.പി. ഇന്നത്തെ ചര്‍ച്ചയില്‍ മഞ്ഞുരുകുമെന്ന പ്രതീക്ഷയിലാണ് ഐ ഗ്രൂപ്പ് നേതൃത്വവും സ്ഥാനാര്‍ഥി സജീവ് ജോസഫും ഒപ്പം ഘടകകക്ഷികളും. പ്രതിസന്ധി നിലനില്‍ക്കുന്നതിനാല്‍ ജില്ലയില്‍ കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം മന്ദഗതിയിലാണ്.