തിരുവനന്തപുരം : മുൻ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ ഡ്രൈവിംഗ് ലൈസൻസ് സംബന്ധിച്ച വിവാദത്തിൽ അന്വേഷണം ആരംഭിച്ചു . 18 വയസ്സ് തികയുന്നതിന് മുൻപേ ലൈസൻസ് ലഭിച്ചു എന്നതാണ് പ്രധാന ആക്ഷേപം. ലൈസൻസിലെ വിവരങ്ങൾ പ്രകാരം 1966 മെയ് 25 ആണ് അദ്ദേഹത്തിന്റെ ജനന തീയതിയായി രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ലൈസൻസ് അനുവദിച്ചിരിക്കുന്നത് 1984 ഫെബ്രുവരി 13-നാണ്. അതായത് ലൈസൻസ് ലഭിക്കുമ്പോൾ അദ്ദേഹത്തിന് 17 വയസ്സും എട്ട് മാസവും മാത്രമായിരുന്നു പ്രായം. നിയമപരമായ പ്രായപരിധി തികയുന്നതിന് മുമ്പ് ലൈസൻസ് ലഭിച്ചത് എങ്ങനെയെന്നതിൽ വലിയ പൊരുത്തക്കേടാണ് മോട്ടോർ വാഹന വകുപ്പ് കാണുന്നത്. ഏറ്റവും ഒടുവിലായി 2024 നവംബർ നാലിന് ലൈസൻസ് പുതുക്കിയപ്പോഴും ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ ഈ ക്രമക്കേട് പെട്ടിരുന്നില്ല.
പരാതി ഉയർന്ന സാഹചര്യത്തിൽ തിരുവനന്തപുരം ആർടിഒയ്ക്കാണ് അന്വേഷണ ചുമതല കൈമാറുന്നത്. അന്വേഷണത്തിൽ ക്രമക്കേട് കണ്ടെത്തിയാൽ ഗണേഷ് കുമാറിന്റെ ലൈസൻസ് റദ്ദാക്കാനുള്ള നടപടികളിലേക്ക് വകുപ്പ് നീങ്ങും. മറ്റൊരു ചട്ടലംഘനമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് ലൈസൻസിൽ പേരിനൊപ്പം ‘എംഎൽഎ’ എന്ന് ചേർത്തതാണ്. 2019-ൽ ലൈസൻസ് പുതുക്കിയപ്പോഴാണ് ഗണേഷ് കുമാർ എന്ന പേരിനൊപ്പം ഈ പ്രയോഗം കൂടി ഉൾപ്പെടുത്തിയത്. തിരിച്ചറിയൽ രേഖയിലെ പേര് മാത്രമേ ലൈസൻസിലും ഉൾപ്പെടുത്താവൂ എന്ന നിയമം നിലനിൽക്കെയാണ് ഈ നടപടി ഉണ്ടായത്. ഡ്രൈവിംഗ് ലൈസൻസിൽ നിന്ന് എംഎൽഎ എന്ന പ്രയോഗം നീക്കം ചെയ്യാനുള്ള നടപടികളും മോട്ടോർ വാഹന വകുപ്പ് ഇതിനകം ആരംഭിച്ചിട്ടുണ്ട്.






























