ന്യൂഡൽഹി : ഡിജിറ്റൽ ഇന്ത്യയുടെ നട്ടെല്ലായ യുപിഐ ഇടപാടുകളിൽ ഭാവിയിൽ സേവന നിരക്ക് ഏർപ്പെടുത്താനുള്ള സാധ്യത പൂർണ്ണമായും തള്ളിക്കളയാതെ റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര. പണനയ പ്രഖ്യാപനത്തിനു ശേഷമുള്ള മാധ്യമ സമ്മേളനത്തിലാണ് യുപിഐ നടത്തിപ്പുചെലവുകളെക്കുറിച്ചും ഭാവിയിലെ മാറ്റങ്ങളെക്കുറിച്ചും അദ്ദേഹം വ്യക്തമാക്കിയത്. വൻകിട ബിസിനസ് ഇടപാടുകൾക്ക് വ്യാപാരികളിൽ നിന്ന് ചെറിയ തോതിൽ സേവന നിരക്ക് ഈടാക്കാൻ ലക്ഷ്യമിട്ടുള്ള ‘പെയ്‌മെന്റ് ആൻഡ് സെറ്റിൽമെന്റ് സിസ്റ്റംസ് ആക്ട്’ ഭേദഗതി ബിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്റിൽ അവതരിപ്പിച്ച പശ്ചാത്തലത്തിലാണ് ഈ പ്രതികരണം.
യുപിഐ ഇടപാടുകളിൽ ചാർജ് ഈടാക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ട സമയമായിട്ടില്ലെന്ന് ആർ.ബി.ഐ ഗവർണർ വ്യക്തമാക്കി. ഡിജിറ്റൽ പൊതുസംവിധാനങ്ങൾ കൂടുതൽ ശക്തമായി നിലനിൽക്കണമെന്നാണ് എല്ലാവരുടെയും ആഗ്രഹമെന്നും, എന്നാൽ ഇതിന്റെ വലിയ നടത്തിപ്പുചെലവ് ആരെങ്കിലും വഹിച്ചേ തീരൂ എന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. നിലവിൽ സർക്കാരും ബാങ്കുകളുമാണ് ഈ സാമ്പത്തിക ഭാരം പൂർണ്ണമായി ചുമക്കുന്നത്. ഭാവിയിൽ ഈ സാഹചര്യം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് സർക്കാരുമായി ചേർന്ന് ആലോചിച്ച് തീരുമാനമെടുക്കുമെന്നും സഞ്ജയ് മൽഹോത്ര കൂട്ടിച്ചേർത്തു.
അതേസമയം, പുതിയ നിരക്ക് ഘടന വരുമ്പോൾ സാധാരണക്കാരായ ഉപയോക്താക്കൾക്ക് ഇത് ബാധകമാകില്ലെന്നാണ് ബാങ്കിംഗ് വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന സൂചനകൾ. സാധാരണക്കാർ പതിവായി നടത്തുന്ന ഇടപാടുകളും ക്യു.ആർ കോഡ് സ്കാൻ ചെയ്ത് പണം അയക്കുന്ന രീതിയും പൂർണ്ണമായും സൗജന്യമായി തന്നെ തുടരും. പ്രതിവർഷം 1.5 കോടി രൂപയിൽ താഴെ വിറ്റുവരവുള്ള ചെറുകിട കച്ചവടക്കാരെയും സേവന നിരക്കിൽ നിന്ന് ഒഴിവാക്കാനാണ് സാധ്യത. എന്നാൽ പ്രതിവർഷം 1.5 കോടി രൂപയ്ക്ക് മുകളിൽ വിറ്റുവരവുള്ള സൂപ്പർമാർക്കറ്റുകൾ, വൻകിട ബിസിനസ് ബ്രാൻഡുകൾ എന്നിവർ നടത്തുന്ന 2,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾക്ക് 0.3 ശതതം മുതൽ 0.5 ശതമാനം വരെ നിരക്ക് ഈടാക്കാനാണ് ആലോചിക്കുന്നത്.
ഡിജിറ്റൽ ഇടപാടുകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 2020 മുതൽ യുപിഐ സേവന നിരക്കുകൾ സർക്കാർ പൂർണ്ണമായി ഒഴിവാക്കിയിരുന്നു. എന്നാൽ പ്രതിമാസം കോടിക്കണക്കിന് ഇടപാടുകൾ നടക്കുന്ന ഈ ഭീമൻ ശൃംഖല തടസ്സങ്ങളില്ലാതെ മുന്നോട്ടു കൊണ്ടുപോകാൻ ബാങ്കുകൾക്കും ഗൂഗിൾ പേ, ഫോൺപേ തുടങ്ങിയ യുപിഐ ആപ്പുകൾക്കും വലിയ തുക ചെലവാകുന്നുണ്ട്. പുതിയ സേവന നിരക്കുകൾ നടപ്പാക്കുന്നതോടെ ഈ മേഖലയിലേക്ക് കൂടുതൽ സാങ്കേതിക മുന്നേറ്റങ്ങളും ശക്തമായ സുരക്ഷാ സംവിധാനങ്ങളും കൊണ്ടുവരാൻ കമ്പനികൾക്ക് സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.






























