റാന്നി: റാന്നി അത്തിക്കയം റോഡിൽ പൊതുമരാമത്ത് വകുപ്പ് സ്ഥാപിച്ച കോൺവെക്സ് മിററുകൾ ഓരോന്നായി ഇളകി താഴെ വീഴുന്നു. വാഹനയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ സ്ഥാപിച്ച കണ്ണാടികളാണ് ഉപയോഗശൂന്യമായി മാറുന്നത്. നിലവാരം കുറഞ്ഞ നിർമാണരീതിയാണ് തിരിച്ചടിയായിരിക്കുന്നത്. വണ്ണം കുറഞ്ഞ പൈപ്പിൽ കാർഡ്ബോർഡ് ഉപയോഗിച്ച് ക്ലാമ്പ് മുറുക്കി കണ്ണാടി പിടിപ്പിച്ച നിലയിലായിരുന്നു ഇവ സ്ഥാപിച്ചിരുന്നത്. മഴവെള്ളത്തിൽ കാർഡ്ബോർഡ് നനഞ്ഞ് ദ്രവിച്ചതോടെ ക്ലാമ്പുകളുടെ പിടി അയയുകയും കണ്ണാടികൾ ഇളകി താഴെ വീഴുകയുമായിരുന്നു.
ഇത് റോഡിലെ അപകട സാധ്യത വർധിപ്പിക്കുന്നു. പൊതുമരാമത്ത് വകുപ്പ് ഈ വിഷയത്തിൽ അടിയന്തിരമായി ഇടപെടണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. താൽക്കാലികമായ അറ്റകുറ്റപ്പണികൾക്ക് പകരം കൂടുതൽ കാലം നിലനിൽക്കുന്നതും ഉറപ്പുള്ളതുമായ രീതിയിൽ കോൺവെക്സ് മിററുകൾ സ്ഥാപിക്കാൻ നടപടി സ്വീകരിക്കണം. ശാസ്ത്രീയമായി മാനദണ്ഡങ്ങൾ പാലിക്കാതെ ഇത്തരത്തിൽ കണ്ണാടികൾ സ്ഥാപിച്ചവർക്ക് എതിരെ നടപടിവേണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.






























