ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പാർട്ടിക്കുള്ളിലെ വീഴ്ചകളും കാരണമായെന്ന് തുറന്നുപറഞ്ഞ് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. കേരളത്തിൽ 10 വർഷം തുടർച്ചയായി അധികാരത്തിലിരുന്നതോടെ പാർട്ടി പ്രവർത്തകരിൽ അഹങ്കാരം വർധിച്ചെന്നും ഇത് തിരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴ പള്ളിക്കുന്ന് പടിഞ്ഞാറ് ലോക്കൽ കമ്മിറ്റി ഓഫിസിന്റെ ശിലാസ്ഥാപന സമ്മേളനത്തിലായിരുന്നു തോമസ് ഐസക്കിന്റെ വിമർശനം.
സഹകരണ ബാങ്കുകളിലെ അഴിമതിയുമായി ബന്ധപ്പെട്ട ആരോപണങ്ങൾ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് ദോഷം ചെയ്തതായി ഐസക് ചൂണ്ടിക്കാട്ടി. അതേസമയം ബിജെപിയും സിപിഎമ്മും തമ്മിൽ ധാരണയുണ്ടെന്ന പ്രതിപക്ഷ പ്രചാരണവും ജനങ്ങൾക്കിടയിൽ സ്വാധീനം ചെലുത്തി. ബിജെപി–സിപിഎം ഡീൽ ഉണ്ടെന്ന പ്രചാരണം ജനം വിശ്വസിച്ചു. പാർട്ടിയുടെ ഭാഗത്തുനിന്നുണ്ടായ ചില പ്രസ്താവനകളും ഈ പ്രചാരണത്തിന് സഹായകമായെന്നും തോമസ് ഐസക് പറഞ്ഞു.






























