പത്തനംതിട്ട : ഇസാഫ് ബാങ്ക് കൈപ്പട്ടൂർ ശാഖയിൽ നിന്നും മുക്കാൽ ലക്ഷത്തിൽ താഴെ രൂപാ വായ്പയെടുത്ത് കുടിശിക ആയതിനെ തുടർന്ന് ബാങ്ക് അധികൃതരുടെ ജപ്തി ഭീഷണിയും പീഡനവും മൂലം കൊടുമൺ രണ്ടാം കുറ്റി സ്വദേശിനിയായ വേട്ടക്കാട്ട് വീട്ടിൽ ലീല നീലാംബരൻ ആത്മഹത്യ ചെയ്തതും ഗൃഹനാഥനായ നീലാംബരനും മകൻ വിപിനും ആത്മഹത്യക്ക് ശ്രമിച്ച് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായ സംഭത്തെക്കുറിച്ച് അന്വേഷണം നടത്തി ഉത്തരവാദികളായ ബാങ്ക് അധികൃതർക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി ശിക്ഷിക്കണമെന്ന് ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചു പറമ്പിൽ സർക്കാരിനോടും ബന്ധപ്പെട്ട മറ്റ് അധികൃരോടും ആവശ്യപ്പെട്ടു.
കോടീശ്വരന്മാരായ കോർപ്പറേറ്റുകൾക്ക് വൻ വായ്പ നല്കി അത് ഈടാക്കാതെ അവരെ വിദേശ രാജ്യങ്ങളിലേക്ക് കടക്കുവാൻ അവസരം ഒരുക്കുകയും കോടിക്കണക്കിന് വായ്പാ തുക എഴുതി തള്ളുകയും ചെയ്യുന്ന സർക്കാരുകൾ പാവപ്പെട്ടവരുടെ ചെറിയ വായ്പകളുടെ തിരിച്ചടവിനു വേണ്ടി അവരെ ക്രൂരമായി ദ്രോഹിക്കുകയും ആത്മഹത്യയിലേക്ക് തള്ളി വിടുകയുമാണെന്നും ഇത് അംഗീകരിക്കാനാകില്ലെന്നും ഡി.സി.സി പ്രസിഡന്റ് പറഞ്ഞു. വിദ്യാഭ്യാസ വായ്പ നല്കുന്നതിൽ ഉൾപ്പെടെ ജില്ലയിലെ ദേശസാൽകൃത ബാങ്കുകൾ ഇരട്ടത്താപ്പ് സമീപനമാണ് സ്വീകരിക്കുന്നത്. സ്വകാര്യ ബാങ്കുകളും സഹകരണ സ്ഥാപനങ്ങളും കൊള്ളപലിശക്കാരും ബ്ലേഡ് മാഫിയകളുമായിട്ടാണ് പ്രവർത്തിക്കുന്നതെന്നും സർഫാസി നിയമം ദുരുപയോഗം ചെയ്യുകയാണെന്നും ഡി.സി.സി പ്രസിഡന്റ് പറഞ്ഞു.
ഇത്തരക്കാരെ നിയന്ത്രിക്കുവാനും സാധാരണക്കാരായ ജനങ്ങളുടെ വായ്പകൾ എഴുതി തള്ളുവാനും കേന്ദ്ര, സംസ്ഥാന സർക്കാരുകൾ തയ്യാറാകണമെന്ന് ഡി.സി.സി പ്രസിഡന്റ് പറഞ്ഞു. കൊടുമണ്ണിലെ ആന്മഹത്യാ സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടിയും കുടുംബത്തിന് ധനസഹായവും ഉണ്ടായില്ലെങ്കിൽ ജില്ലയിലെ ഇസാഫ് ബാങ്ക് ശാഖകൾ ഉപരോധിക്കുന്നത് ഉൾപ്പെടെ കോൺഗ്രസ് പാർട്ടി ശക്തമായ സമര പരിപാടികൾ സംഘടിപ്പിക്കുമെന്ന് ഡി.സി.സി പ്രസിസന്റ് മുന്നറിയിപ്പ് നല്കി. മടങ്ങി വന്ന പ്രവാസിയായ നീലാംബരന്റെ മകൻ വി.പി വിപിന്റെ കുടുംബം ഇസാഫ് ബാങ്ക് അധികൃതരുടെ പീഡന നടപടികളെ തുടന്ന് ആത്മഹത്യക്ക് ശ്രമിക്കുകയും മാതാവ് ലീലാ നീലാംബരൻ മരിക്കുവാൻ ഇടയാകുകയും ചെയ്ത സംഭവത്തിൽ കുറ്റക്കാരായ ഇസാഫ് ബാങ്ക് കൈപ്പട്ടൂർ ശാഖാ അധികൃതർക്കെതിരെ ശക്തമായ നിയമ നടപടികൾ കൈക്കൊള്ളണമെന്ന് കേരളാ പ്രദേശ് പ്രവാസി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം സർക്കാരിനോട് ആവശ്യപ്പെട്ടു. ഗൾഫ് ഉൾപ്പെടെ വിദേശ രാജ്യങ്ങളിൽ നിന്നും തൊഴിൽ നഷ്ട്ടപ്പെട്ട് നാട്ടിൽ സംരംഭങ്ങൾക്കായി ബാങ്ക് വായ്പ എടുത്ത പലരും സമാനമായ രീതിയിൽ ബാങ്ക് അധികൃതരുടെ പീഡനത്തിനും ദ്രോഹത്തിനും ഇരയായിക്കൊണ്ടിരിക്കുയാണെന്നും ഇവരെ സഹായിക്കുവാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ തയ്യാറാകണമെന്നും സാമുവൽ കിഴക്കുപുറം ആവശ്യപ്പെട്ടു.





























