ദില്ലി: രാജ്യത്ത് വൻ ആക്രമണങ്ങൾക്ക് പദ്ധതിയിട്ടിരുന്ന വൻ ക്രിമിനൽ ഭീകര ബന്ധമുള്ള സംഘത്തെ പിടികൂടി. ഐഎസ്ഐ പിന്തുണയുള്ള ഷെഹ്സാദ് ഭട്ടി സംഘത്തിലെ 200ലേറെപ്പേർ ആണ് പിടിയിലായത്. അറസ്റ്റിലായവരിൽ രണ്ടുപേർ മലയാളികളാണ്. ഇവരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.14 സംസ്ഥാനങ്ങളിൽ സംയുക്തമായി നീക്കത്തിനൊടുവിലാണ് അറസ്റ്റെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചു. സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി നടത്തിയ നടപടിയിലൂടെ രാജ്യത്ത് നടത്താനിരുന്ന നിരവധി ആക്രമണ ശ്രമങ്ങൾ പ്രതിരോധിക്കാനായെന്നും അദ്ദേഹം വ്യക്തമാക്കി.
ദില്ലി ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിലെ സുരക്ഷാ ഏജൻസികളും പൊലീസ് വിഭാഗങ്ങളും ഏകോപിപ്പിച്ചാണ് നടപടി. രാജ്യത്താകെ 80 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണ ഏജൻസികൾ അറിയിച്ചു. പരിശോധനകളിൽ ആക്രമണങ്ങൾക്ക് ഉപയോഗിക്കാൻ ലക്ഷ്യമിട്ടിരുന്ന ഐഇഡികൾ, പാക് നിർമിത ഗ്രനേഡുകൾ, ആയുധങ്ങൾ എന്നിവ പിടിച്ചെടുത്തു.





























