ബെയ്റൂട്ട് : തെക്കൻ ലബനനിലെ ബെയ്റൂട്ടിൽ നടത്തിയ ബോംബാക്രമണത്തിൽ ഹിസ്ബുല്ല മേധാവി ഹസൻ നസ്റല്ലയെ ഇസ്രയേൽ വധിച്ചതിനു പിന്നാലെ, സുരക്ഷ പരിഗണിച്ച് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല ഖമനയിയെ (85) രഹസ്യകേന്ദ്രത്തിലേക്കു മാറ്റി. ഇസ്രയേൽ വിരുദ്ധ പക്ഷത്തുള്ള ഗാസയിലെ ഹമാസ്, ലബനനിലെ ഹിസ്ബുല്ല, യെമനിലെ ഹൂതികൾ എന്നീ 3 സായുധസംഘടനകൾക്കും ഇറാന്റെ പിന്തുണയുണ്ട്. ടെഹ്റാൻ സന്ദർശനത്തിനിടെ ജൂലൈ 31ന് ആണ് ഹമാസ് മേധാവി ഇസ്മായിൽ ഹനിയ കൊല്ലപ്പെട്ടത്. വെള്ളിയാഴ്ചത്തെ ബോംബാക്രമണങ്ങൾക്കു പിന്നാലെ ബെയ്റൂട്ടിൽ ഇറാന്റെ വിമാനമിറങ്ങുന്നത് ഇസ്രയേൽ വിലക്കിയിരുന്നു. ഇറാനും ഹിസ്ബുല്ലയ്ക്കും കനത്ത തിരിച്ചടിയേകിയാണ് ഹിസ്ബുല്ല മേധാവി ഹസൻ നസ്റല്ലയെ (64) ഇസ്രയേൽ കൊലപ്പെടുത്തിയത്. ഹിസ്ബുല്ല നേതൃനിരയിൽ ഇസ്രയേൽ വധിക്കുന്ന ഏറ്റവും ഉയർന്ന നേതാവാണ് ഹസൻ നസ്റല്ല. കഴിഞ്ഞ ദിവസത്തെ അക്രമണത്തിൽ സതേൺ ഫ്രന്റ് കമാൻഡർ അലി കർക്കി അടക്കം ഉന്നത നേതാക്കളെയും വധിച്ചെന്ന് ഇസ്രയേൽ അവകാശപ്പെട്ടു. ഇറാൻ സൈന്യത്തിലെ മുതിർന്ന കമാൻഡറായ അബ്ബാസ് നിൽഫറോഷാനും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. ഹിസ്ബുല്ല മേധാവിയുടെ മകൾ സൈനബ് നസ്റല്ലയും കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്. 3 ദശകത്തിലേറെയായി ഇസ്രയേൽ അധിനിവേശത്തിനെതിരെ പോരാടുന്ന ഹിസ്ബുല്ലയ്ക്കും പിന്തുണയ്ക്കുന്ന ഇറാനും കനത്ത ആഘാതമാണ് നസ്റല്ലയുടെ കൊലപാതകം.
2023 ഒക്ടോബർ 7നു തെക്കൻ ഇസ്രയേലിൽ ഹമാസ് നടത്തിയ കടന്നാക്രമണത്തെ തുടർന്നാണു ഗാസയിൽ ഇസ്രയേൽ ആക്രമണം ആരംഭിച്ചത്. ഗാസയ്ക്കു പിന്തുണയുമായി ഹിസ്ബുല്ല രംഗത്തെത്തിയതോടെ സംഘർഷം ലബനനിലേക്കും വ്യാപിക്കുകയായിരുന്നു. വെള്ളിയാഴ്ച വൈകിട്ടു തെക്കൻ ബെയ്റൂട്ടിലെ ദഹിയയിൽ ഹിസ്ബുല്ലയുടെ ആസ്ഥാനം സ്ഥിതി ചെയ്യുന്ന മേഖലയിലെ 6 പാർപ്പിടസമുച്ചയങ്ങളിൽ ഇസ്രയേൽ ഉഗ്രശക്തിയുള്ള 80 ബോംബുകളാണിട്ടത്. 11 പേർ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. നൂറിലേറേപ്പേർക്കു പരുക്കേറ്റു. മരണസംഖ്യ ഉയർന്നേക്കാമെന്നു ലബനൻ ആരോഗ്യമന്ത്രാലയം അറിയിച്ചു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിലെ തിരച്ചിൽ തുടരുകയാണ്. ഇന്നലെയും ബെയ്റൂട്ടിലെ ജനവാസമേഖലയിൽ ഇസ്രയേൽ ബോംബാക്രമണം തുടർന്നു. ഒരാഴ്ചയ്ക്കിടെ ഇസ്രയേൽ ആക്രമണങ്ങളിൽ ലബനനിൽ 720 പേരാണു കൊല്ലപ്പെട്ടത്. ഗാസയ്ക്കും ലബനനും വേണ്ടിയുള്ള പോരാട്ടം തുടരുമെന്നു ഹിസ്ബുല്ല വ്യക്തമാക്കി.






























