ഗസ്സ സിറ്റി : ഫലസ്തീന്‍ നഗരമായ ഗസ്സയിലെ ജനവാസ കേന്ദ്രത്തില്‍ ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ അഞ്ചു വയസ്സുകാരിയടക്കം 10 പേര്‍ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച ഉച്ചയോടെയുണ്ടായ ആക്രമണത്തില്‍, ഫലസ്തീന്‍ ചെറുത്തുനില്‍പ് പ്രസ്ഥാനമായ ഇസ്‍ലാമിക് ജിഹാദിന്റെ സായുധ വിഭാഗമായ അല്‍ ഖുദ്സ് ബ്രിഗേഡിന്റെ കമാന്‍ഡര്‍ തൈസിര്‍ അല്‍ ജബ്രിയും കൊല്ലപ്പെട്ടതായി സംഘടന അറിയിച്ചു. ഗസ്സ നഗരഹൃദയത്തിലെ ഫലസ്തീന്‍ ടവറിലുള്ള അപാര്‍ട്ട്മെന്റിനു നേരെയായിരുന്നു ആക്രമണം. 55 പേര്‍ക്ക് പരിക്കേറ്റുവെന്നും ഗസ്സ ആരോഗ്യമന്ത്രാലയം അറിയിച്ചു.
”വെള്ളിയാഴ്ച പ്രാര്‍ഥന കഴിഞ്ഞ് ഭക്ഷണം കഴിച്ച ഉടനെയായിരുന്നു ഞങ്ങളുടെ പാര്‍പ്പിട സമുച്ചയത്തിനുമേല്‍ വന്‍ ശബ്ദത്തോടെയുള്ള പൊട്ടിത്തെറിയുണ്ടായത്. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലമായതിനാല്‍ എല്ലാവരും ഭീതിയോടെ ഓടിരക്ഷപ്പെടുകയായിരുന്നു. ഒട്ടേറെപ്പേര്‍ പരിക്കേറ്റു വീണുകിടക്കുന്നുണ്ടായിരുന്നു” -രക്തത്തില്‍ കുളിച്ച വസ്ത്രങ്ങളുമായി പ്രദേശവാസി അല്‍ജസീറ ടി.വിയോടു പറഞ്ഞു.
പ്രദേശത്ത് ഒന്നിലേറെ തവണ സ്ഫോടന ശബ്ദം കേട്ടിരുന്നുവെന്നും ഇസ്രായേല്‍ നിരീക്ഷണ ഡ്രോണുകള്‍ പറന്നിരുന്നതായും ദൃക്സാക്ഷികള്‍ പറഞ്ഞു. ഇതിനിടെ, തെക്കന്‍ മേഖലയായ ഖാന്‍ യൂനിസിലും റഫയിലും അല്ശുജൈയ്യയിലും ആക്രമണമുണ്ടായിട്ടുണ്ട്. അധിനിവിഷ്ട വെസ്റ്റ്ബാങ്ക് നഗരമായ ജെനിനില്‍ മുതിര്‍ന്ന ഫലസ്തീന്‍ നേതാവ് ബസ്സാം അല്‍ സാദിയെ ഇസ്രായേല്‍ അറസ്റ്റ് ചെയ്തതിനുപിന്നാലെയാണ് മേഖലയില്‍ സംഘര്‍ഷം ഉടലെടുത്തത്.
ഗസ്സയിലെ ഏക വൈദ്യുതി നിലയത്തിനുള്ള ഇന്ധനം വരുന്ന പാതയടക്കം ദിവസങ്ങള്‍ക്കുമുമ്പ് ഇസ്രായേല്‍ അടച്ചിരുന്നു. ശത്രു തങ്ങളുടെ ജനത്തിനുനേരെ ആക്രമണം തുടങ്ങിയിരിക്കുകയാണെന്നും ചെറുത്തുനില്‍പ് തങ്ങളുടെ ബാധ്യതയാണെന്നും ഇസ്‍ലാമിക് ജിഹാദ് വൃത്തങ്ങള്‍ വെള്ളിയാഴ്ച പ്രതികരിച്ചു. ഇസ്രായേല്‍ അതിര്‍ത്തി മേഖലയില്‍ പ്രത്യേക സാഹചര്യം ഉരുത്തിരിഞ്ഞതിനാല്‍ ഗസ്സയില്‍ ആക്രമണം നടത്തിയെന്നാണ് ഇസ്രായേല്‍ പ്രതികരിച്ചത്. ഫലസ്തീന്‍ നേതാവിനെ അറസ്റ്റ് ചെയ്തതിനെതിരായ പ്രതിഷേധത്തെ തുടര്‍ന്ന് മേഖലയില്‍ കടുത്ത ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ആക്രമണം തുടങ്ങിയത് ഇസ്രായേലാണെന്നും തിരിച്ചടിക്കുമെന്നും ഹമാസ് പ്രതികരിച്ചു.