ലഖ്‌നൗ : സമാജ്‌വാദി പാർട്ടി തലവൻ അഖിലേഷ് യാദവിന്റെ മകൾക്കെതിരെ സോഷ്യൽ മീഡിയയിലൂടെ വ്യാജവും അപകീർത്തികരവുമായ പരാമർശങ്ങൾ നടത്തിയവർക്കെതിരെ കടുത്ത നടപടിയുമായി ഉത്തർപ്രദേശ് സർക്കാർ. ഉത്തർപ്രദേശിലെ അസംഗഢിൽ 955 കോടിയിലധികം രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കവെയാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഈ വിഷയം പരസ്യമായി അപലപിച്ചത്. പെൺമക്കൾക്കെതിരെയുള്ള ആക്ഷേപകരവും മോശവുമായ പരാമർശങ്ങൾ ഒരിക്കലും അംഗീകരിക്കാനും ക്ഷമിക്കാനും കഴിയാത്തതാണെന്ന് അദ്ദേഹം വ്യക്തമാക്കി. അഖിലേഷ് യാദവിന്റെ മകൾക്കെതിരെയുള്ള സൈബർ ആക്രമണം ശ്രദ്ധയിൽപ്പെട്ടയുടൻ തന്നെ കർശന നടപടിയെടുക്കാൻ യോഗി ആദിത്യനാഥ് പോലീസിനോട് ആവശ്യപ്പെടുകയായിരുന്നു.
മുൻ ഉത്തർപ്രദേശ് മുഖ്യമന്ത്രിയുടെ മകളെ ലക്ഷ്യമിട്ട് വ്യാജവും ദോഷകരവുമായ സോഷ്യൽ മീഡിയ പോസ്റ്റുകൾ പ്രചരിപ്പിച്ചതിന് മൂന്ന് വ്യക്തികൾക്കെതിരെ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. സമാജ്‌വാദി പാർട്ടി നേതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കാൺപൂർ പോലീസ് കമ്മിഷണറേറ്റിലെ സൈബർ സെല്ലിലാണ് എഫ്ഐആർ രേഖപ്പെടുത്തിയത്. ചില ഉപയോക്താക്കൾ അഖിലേഷ് യാദവിന്റെ മകളുടെ ചിത്രം എക്‌സിൽ പങ്കുവെച്ച് മോശം പരാമർശങ്ങൾ നടത്തിയതായാണ് പരാതി. ഈ ചിത്രം മോർഫ് ചെയ്തതാണെന്നും ഇതിനൊപ്പമുള്ള അവകാശവാദങ്ങൾ തികച്ചും വ്യാജവും മനഃപൂർവ്വം അപകീർത്തിപ്പെടുത്താൻ ഉദ്ദേശിച്ചുള്ളതുമാണെന്ന് വ്യക്തമായിട്ടുണ്ട്. “പെൺമക്കൾ ആരുടേതായാലും പെൺമക്കൾ തന്നെയാണ്. ഒരു ഗ്രാമത്തിലെ പെൺകുട്ടി എല്ലാവരുടെയും മകളും സഹോദരിയുമാണെന്ന മൂല്യങ്ങളോടെയാണ് നമ്മൾ വളർന്നത്. അതിൽ വിവേചനം കാണിക്കാറില്ല,’ എന്ന് മുഖ്യമന്ത്രി പറഞ്ഞു.





























