ബെയ്റൂട്ട്: ഇറാനിൽ മാത്രമല്ല ലെബനോനിലും ഇസ്രയേൽ ആക്രമണം. ലെബനനിലെ ഇഖ്‌ലിം അൽ-തുഫാ മേഖലയിലും ഇസ്രയേൽ ആക്രമണം നടത്തി. ഹിസ്ബുള്ളയുടെ തന്ത്രപരമായ മേഖലകളിലാണ് മിസൈൽ ആക്രമണം നടന്നത്. ഹിസ്ബുള്ളയുടെ സൈനിക താവളങ്ങൾ ലക്ഷ്യം വെച്ചാണ് ആക്രമണം നടത്തിയതെന്ന് ഇസ്രയേൽ സൈന്യം അവകാശപ്പെടുന്നുണ്ടെങ്കിലും, ജനവാസ മേഖലകളെയും സിവിലിയൻ അടിസ്ഥാന സൗകര്യങ്ങളുമാണ് ലക്ഷ്യം വെച്ചതെന്നാണ് വിവരം. മർക്കബ നഗരത്തിൽ ഇസ്രയേലിന്റെ ‘ക്വാഡ്കോപ്റ്റർ’ ഡ്രോണുകൾ മൂന്നാം തവണയും സ്ഫോടകവസ്തുക്കൾ വർഷിച്ചതായി ഹിസ്ബുള്ളയുടെ അൽ-മനാർ ടിവി റിപ്പോർട്ട് ചെയ്തു.
2024 നവംബറിൽ ഇസ്രയേലും ഹിസ്ബുള്ളയും തമ്മിലുണ്ടാക്കിയ വെടിനിർത്തൽ കരാറാണ് ലംഘിക്കപ്പെട്ടത്. യുദ്ധം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 2024 നവംബറിൽ കരാർ ഒപ്പിട്ടെങ്കിലും ഇസ്രയേൽ ലബനനിൽ ആക്രമണം തുടരുകയാണ്. ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച് കരാറിന് ശേഷം മാത്രം 127 സിവിലിയന്മാരടക്കം 300-ലധികം പേർ കൊല്ലപ്പെട്ടു. 2023 ഒക്ടോബറിൽ തുടങ്ങിയ സംഘർഷത്തിൽ ഇതുവരെ 4,000-ത്തിലധികം ലബനൻ പൗരന്മാർക്ക് ജീവൻ നഷ്ടമാവുകയും 17,000-ത്തോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.






























