ഗസ്സ: ഗസ്സയിൽ കൂട്ടക്കുരുതി തുടർന്ന് ഇസ്രായേൽ. ഇന്നലെ മാത്രം കൊല്ലപ്പെട്ടത് കുഞ്ഞുങ്ങളടക്കം 84 പേർ. വൻനശീകരണ ശേഷിയുള്ള ബോംബുകൾ ഉപയോഗിച്ചാണ് സിവിലിയൻ കേന്ദ്രങ്ങളിലെ കെട്ടിടങ്ങൾ തകർക്കുന്നത്. ആയുസിൽ കണ്ട ഏറ്റവും മോശം തകർച്ചയെന്ന് യുഎൻ സെക്രട്ടറി ജനറൽ. മനുഷ്യർക്ക് താമസിക്കാൻ പറ്റാത്ത ഇടമായി ഗസ്സയെ മാറ്റിയെടുക്കുകയാണ് ആക്രമണലക്ഷ്യം. തന്‍റെ ജീവിതകാലത്തെ ഏറ്റവും മോശമായ മരണവും തകർച്ചയുമാണ് ഗസ്സയിൽ കാണുന്നതെന്ന് യുഎൻ സെക്രട്ടറി ജനറൽ ആന്‍റണിയോ ഗുട്ടറസ് പറഞ്ഞു. ഇസ്രായേൽ ഭീഷണിക്ക് അന്താരാഷ്ട്ര സമൂഹം വഴങ്ങരുതെന്നും അദ്ദേഹം നിർദേശിച്ചു.
5 ലക്ഷത്തോളം പേരാണ് ഇസ്രയേൽ ആക്രമത്തെ തുടർന്ന് ഗസ്സ സിറ്റിയിൽ നിന്ന് പലായനം ചെയ്തത്. ഇസ്രയേൽ സേന സുരക്ഷിതം എന്ന് പറഞ്ഞ തെക്കൻ ഗസ്സയിലെ മവാസിയിൽ ആൾതിരക്ക് മൂലമുള്ള ദുരിതം വിവരണാതീതമാണ്. വഴിയോരങ്ങളിൽ ടെന്‍റുകൾ പോലുമില്ലതെ ജീവിതം തള്ളിനീക്കുകയാണ് പതിനായിരങ്ങൾ.






























