ഗാസ: മധ്യ ഗാസയിൽ ഞായറാഴ്ചയുണ്ടായ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത് 22 പലസ്തീൻകാർ. യുഎന്നിന്റെ മേൽനോട്ടത്തിലുള്ള സ്കൂളിന് നേരെയാണ് ഞായറാഴ്ച ആക്രമണമുണ്ടായത്. ഇസ്രയേൽ ആക്രമണത്തിൽ കിടപ്പാടം നഷ്ടമായ നിരവധിപ്പേരായിരുന്നു ഇവിടെ ആശ്രയം തേടിയിരുന്നതെന്നാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ അഭയാർത്ഥി ക്യാംപിൽ ഒളിച്ചിരുന്ന ഹമാസ് അംഗങ്ങളെ ലക്ഷ്യമിട്ടുള്ളതായിരുന്നു ആക്രമണം എന്നായിരുന്നു ഇസ്രയേൽ സൈന്യത്തിന്റെ വാദം. എന്നാൽ ആയുധധാരികളായ ആരും തന്നെ അഭയാർത്ഥി ക്യാംപിലുണ്ടായിരുന്നില്ലെന്നാണ് ദൃക്സാക്ഷികൾ ബിബിസി അറബികിനോട് പ്രതികരിച്ചത്. കൊല്ലപ്പെട്ടവരിൽ കുട്ടികളും ഉൾപ്പെടുന്നതായാണ് അന്തർദേശീയ മാധ്യമങ്ങളിലെ റിപ്പോർട്ട്.
കഴിഞ്ഞ എട്ട് ദിവസങ്ങൾക്കിടെ സ്കൂളുകൾക്ക് നേരെയുണ്ടായ അഞ്ചാമത്തെ ആക്രമണമാണ് ഇതെന്നാണ് റിപ്പോർട്ട് വിശദമാക്കുന്നത്. തിങ്കളാഴ്ചയും മധ്യ ഗാസയിൽ വ്യോമാക്രമണം ഉണ്ടായതായാണ് പുറത്ത് വരുന്ന റിപ്പോർട്ട്. മഗ്ഹാസി അഭയാർത്ഥി ക്യാംപിന് നേരെയുണ്ടായ ആക്രമണത്തിൽ അഞ്ച് പേരാണ് കൊല്ലപ്പെട്ടത്. ബന്ദികളാക്കപ്പെട്ടവരെ വിട്ടയ്ക്കുന്നതടക്കമുള്ള വെടിനിർത്തൽ ചർച്ചകൾ നടക്കുന്നതിനിടെയാണ് ഇസ്രയേൽ ആക്രമണം.