ടെഹ്‌റാൻ : ഇറാനിലേക്ക് ഇതുവരെ വിക്ഷേപിച്ചത് 5000 ത്തിലധികം മിസൈലുകളും ഡ്രോണുകളുമെന്ന് ഇസ്രയേൽ വ്യോമസേനയുടെ സ്ഥിരീകരണം. ഇറാനിലുടനീളം ആക്രമണം തുടരുകയാണ് ഇസ്രയേൽ. മധ്യപൂർവ്വേഷ്യയിലേക്ക് മധ്യസ്ഥതയ്ക്കായി പ്രത്യേക ദൂതനെ അയക്കുമെന്ന് ചൈന വ്യക്തമാക്കി. ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. സംഘർഷ സാഹചര്യത്തിൽ ഇറാനിയൻ സ്ഥാനപതിയെ തുർക്കി വിളിച്ച് വരുത്തി. അങ്കാറയിലെ ഇറാൻ അംബാസിഡറെ വിളിച്ച് വരുത്തി തുർക്കി പ്രതിഷേധം അറിയിച്ചു.
തുർക്കി വ്യോമാതിർത്തിയിലേക്ക് ഇറാൻ ബാലിസ്റ്റിക് മിസൈൽ അയച്ചതിലാണ് പ്രതിഷേധം അറിയിച്ചത്. ബാലിസ്റ്റിക് മിസൈൽ കിഴക്കൻ മെഡിറ്ററേനിയൻ കടലിൽ വച്ച് നാറ്റോ സേന തകർത്തിരുന്നു. യുദ്ധം ആരംഭിച്ചതിന് ശേഷം 20 ലധികം ഇറാനിയൻ കപ്പലുകൾ ആക്രമിക്കുകയോ തകർക്കുകയോ ചെയ്‌തെന്നാണ് അമേരിക്കയുടെ സെൻട്രൽ കമാൻഡിന്റെ അവകാശവാദം. ഇറാന്റെ സുലൈമാനി ക്ലാസ് യുദ്ധക്കപ്പലും ആക്രമിച്ചതായി അമേരിക്ക സ്ഥിരീകരിച്ചു.





























