ടെഹ്റാൻ : ഇസ്രയേൽ-ഇറാൻ സംഘർഷം തുടരുന്നതിനിടെ ഗൾഫ് രാജ്യങ്ങളോട് സന്ധി സംഭാഷണത്തിനൊരുങ്ങി ഇറാൻ. ഗൾഫ് രാജ്യങ്ങളുടെ പരമാധികാരത്തെ മാനിക്കുന്നുവെന്നും അമേരിക്കൻ – ഇസ്രായേൽ ആക്രമണത്തിന് മുന്നിൽ മറ്റു വഴികൾ ഇല്ലായിരുന്നുവെന്നും ഇറാൻ അറിയിച്ചതായാണ് പുതിയ റിപ്പോർട്ട്. മേഖലയുടെ സ്ഥിരതയ്ക്കായി ഒന്നിച്ചു നിൽക്കാമെന്നും ഇറാൻ പ്രസിഡന്റ് അറിയിച്ചു. നേരത്തെ, ഖത്തർ പ്രധാനമന്ത്രിയുമായും ഇറാൻ വിദേശകാര്യ മന്ത്രി ഫോണിൽ സംസാരിച്ചിരുന്നു. ഖത്തറിന് നേരെയല്ല തങ്ങളുടെ ആക്രമണമെന്ന് ഇറാൻ അറിയിച്ചു. എന്നാൽ ഇറാന്റെ വാദങ്ങൾ തള്ളിയായിരുന്നു ഖത്തറിൻ്റെ മറുപടി.
ഇറാൻ ജനങ്ങളെ ആക്രമിച്ചുവെന്നും തങ്ങളെ യുദ്ധത്തിലേക്ക് വലിച്ചിഴക്കാൻ ശ്രമിച്ചുവെന്നും ഖത്തർ പ്രതികരിച്ചു. മേഖലയിൽ തുടരുന്ന ആക്രമണം നിർത്തണമെന്നും ഖത്തർ ആവശ്യപ്പെട്ടു. അതിനിടെയാണ് മറ്റു ഗൾഫ് രാജ്യങ്ങളുമായും ഇറാൻ സന്ധി സംഭാഷണം നടത്തിയെന്നുള്ള വിവരം പുറത്തുവരുന്നത്.





























