ന്യൂഡൽഹി: ഇറാനുമായുള്ള നേരിട്ടുള്ള യുദ്ധത്തിന്റെ ഭീഷണിയിലും ലെബനനിൽ നിന്നുള്ള റോക്കറ്റ് ആക്രമണങ്ങൾക്കിടയിലും ലോക സന്തോഷ സൂചികയിൽ ഇസ്രയേൽ തുടർച്ചയായി രണ്ടാം വർഷവും എട്ടാം സ്ഥാനത്ത് എത്തി. മിസൈലുകൾ ആകാശത്ത് പാഞ്ഞുപോകുന്നതും സൈറൺ മുഴങ്ങുന്നതും ഇസ്രയേലിലെ നിത്യ കാഴ്ചകളായി മാറിയിട്ടും ഈ നേട്ടം കൈവരിച്ചത് ലോകത്തെയാകെ അത്ഭുതപ്പെടുത്തുകയാണ്. 2026-ന്റെ തുടക്കം മുതൽ രാജ്യം അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ യുദ്ധത്തെയാണ് അഭിമുഖീകരിക്കുന്നത്.
മുൻപ് നിഴൽ യുദ്ധം മാത്രം നടത്തിയിരുന്ന ഇറാൻ ഇപ്പോൾ നേരിട്ട് ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ച് ഇസ്രയേലിനെ ആക്രമിക്കുന്ന സ്ഥിതിയാണുള്ളത്. രാജ്യത്തിന്റെ വടക്കൻ അതിർത്തി മേഖല ഹിസ്ബുള്ളയുടെ റോക്കറ്റ് ആക്രമണങ്ങളാൽ സ്തംഭിച്ചിരിക്കുകയാണ്. ഇതിനെല്ലാം പുറമെയാണ് ടെൽ അവീവിനെ ലക്ഷ്യമിട്ട് ഇറാൻ നടത്തുന്ന ഡ്രോൺ-മിസൈൽ ആക്രമണങ്ങൾ. ഇത്തരമൊരു സാഹചര്യത്തിലും ജനങ്ങൾക്കിടയിൽ സന്തോഷം നിലനിർത്താൻ ഇസ്രയേലിന് കഴിയുന്നു എന്നതിനെക്കുറിച്ച് പഠനങ്ങൾ നടക്കുന്നുണ്ട്.
സുരക്ഷാ ഭീഷണികൾക്കിടയിലും സാമൂഹിക ഐക്യവും പ്രതിരോധശേഷിയുമാണ് ഇസ്രയേലിന്റെ ഈ വിജയത്തിന് പിന്നിലെ പ്രധാന കാരണങ്ങളിലൊന്നായി വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നത്. പൊതുജനങ്ങൾക്ക് പരസ്പരം താങ്ങും തണലുമാകുന്നതും കമ്മ്യൂണിറ്റി പിന്തുണയും ഇസ്രയേലിൽ വളരെ ശക്തമാണ്. മാനസികാരോഗ്യത്തിനും സാമൂഹിക പിന്തുണയ്ക്കും രാജ്യം വലിയ പ്രാധാന്യം നൽകുന്നുണ്ട്. പ്രതിസന്ധി ഘട്ടങ്ങളിൽ ഒരുമിച്ച് നിൽക്കാനുള്ള ഇസ്രായേൽ ജനതയുടെ കഴിവ് പ്രശംസനീയമാണ്.





























