തെല്‍ അവിവ്: അടിയന്തര വെടിനിർത്തൽ വേണമെന്ന ലോകരാജ്യങ്ങളുടെയും യു.എന്നിന്‍റെയും അഭ്യർഥന തള്ളിയ ഇസ്രായേൽ ഗസ്സയിൽ ആക്രമണം കൂടുതൽ രൂക്ഷമാക്കി. ആശുപത്രികൾക്കും സിവിലിയൻ കേന്ദ്രങ്ങൾക്കും ബോംബിട്ട് നരമേധം തുടരുകയാണ് സൈന്യം. ഗസ്സയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 10,328 ആയി ഉയർന്നു. യുദ്ധാനന്തര ഗസ്സയുടെ സുരക്ഷാ പാലനം ഏറ്റെടുക്കുമെന്ന് ഇസ്രായേൽ. എന്നാൽ ഫലസ്തീൻ ജനതയെ അവഗണിച്ച് മുന്നോട്ടു പോകാനാവില്ലെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. ഒരു മാസം പിന്നിട്ട ആക്രമണത്തിൽ നിന്ന് തരിമ്പും പിറകോട്ടില്ലെന്ന് ഇസ്രായേൽ രാഷ്ട്രീയ, സൈനിക നേതൃത്വം വ്യക്തമാക്കി.
ബന്ദികളെ വിടാതെ വെടിനിർത്തൽ ഇല്ലെന്ന് പ്രധാനമന്ത്രി നെതന്യാഹു. ഹമാസിനെ തുരത്തും വരെ ആക്രമണത്തിൽ നിന്ന് പിൻമാറില്ലെന്ന് പ്രതിരോധമന്ത്രി. ഹമാസ് നേതാവ് യഹ്യ സിൻവാർ ഉൾപ്പെടെയുള്ളവരെ തെരഞ്ഞുപിടിച്ചു കൊല്ലുമെന്ന് ഇസ്രായേൽ സൈനിക മേധാവി. ആക്രമണം കടുപ്പിച്ചതോടെ ഗസ്സയിലെ ദുരിതം കൂടുതൽ സങ്കീർണമായി. മരിച്ചവരും കാണാതായവരും 13500ന് മുകളിൽ വരുമെന്ന് ഗസ്സ ആഭ്യന്തര മന്ത്രാലയ വക്താവ്. അനസ്തീഷ്യയില്ലാതെ ശസ്ത്രക്രിയ നടത്തേണ്ട ഗതികേടിലാണ് മിക്ക ആശുപത്രികളും.





























