തെല്‍ അവിവ്:ആയിരങ്ങളെ കൊന്നൊടുക്കിയ ആക്രമണത്തിൽ തെല്ലും വിട്ടുവീഴ്ച ചെയ്യാതെ ഇസ്രായേൽ. റഫ അതിർത്തി മുഖേന സഹായം എത്തിക്കുമെന്ന് യു.എസ് പ്രസിഡന്‍റ് ബൈഡനും ഈജിപ്ത് പ്രസിഡന്‍റ് അബ്ദുൽ ഫത്താഹ് അൽസീസിയും അറിയിച്ചു. തങ്ങളുടെ പക്കലുള്ള ഇരൂനൂറിലേറെ തടവുകാരിൽ 22 പേർ ഇസ്രായേൽ ആക്രമണത്തിൽ മരിച്ചതായി ഹമാസ് സൈനിക വിഭാഗം അറിയിച്ചു. കരയുദ്ധം വൈകില്ലെന്നാണ് ഇസ്രായേൽ സൈന്യം നൽകുന്ന സൂചന. ആശുപത്രിയിൽ മരുന്നില്ല. ചികിൽസിക്കാൻ ആരോഗ്യ പ്രവർത്തകരില്ല. കുടിവെള്ളം കിട്ടാക്കനി,ഒരു ചീന്ത് റൊട്ടിക്കായി തെരുവുകളിൽ നീണ്ട ക്യൂ. ആക്രമണത്തിൽ പരിക്കേറ്റ പരിനായിരങ്ങൾ പ്രഥമിക ചികിൽസ പോലും കിട്ടാതെ പിടഞ്ഞു മരിക്കുന്നു.
ആക്രമണത്തിന്റെ പതിനൊന്നാം നാളിൽ ഗസ്സയിൽ നിന്ന് പുറത്തുവരുന്നതത്രയും നടുക്കമുള്ള വാർത്തകൾ. ഏതു നിമിഷവും വൻ മാനുഷിക ദുരന്തം സംഭവിക്കാമെന്ന് ലോകാരോഗ്യ സംഘടനയും യു.എൻ ഏജൻസികളും താക്കീത് ചെയ്തിട്ടും റഫ അതിർത്തി തൽക്കാലം തുറക്കേണ്ടതില്ലെന്ന നിലപാടിൽ ഇറച്ചു നിൽക്കുകയാണ് ഇസ്രായേൽ. അതിനിടെ, ഇസ്രായേലിന് കൂടുതൽ പിന്തുണ നൽകി അമേരിക്ക രംഗത്തുവന്നു. രണ്ടായിരം യു.എസ് സൈനികർ കരയുദ്ധത്തിൽ ഇസ്രായേലിനെ തുണക്കാനെത്തുമെന്ന് പെൻറഗൺ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാൾ സട്രീറ്റ് ജേർണൽ റിപ്പോർട്ട് ചെയ്തു.