ബെയ്‌റൂത്ത്: ദക്ഷിണ ലെബനനിലെ ക്രിസ്ത്യൻ ഭൂരിപക്ഷ ഗ്രാമത്തിൽ യേശുക്രിസ്തുവിന്റെ പ്രതിമ തകർത്ത് ഇസ്രായേൽ പട്ടാളം. പ്രതിമ അടിച്ചുതകർക്കുന്ന ഇസ്രായേൽ സൈനികന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാണ്. ഫലസ്തീൻ മാധ്യമപ്രവർത്തകനായ യൂനിസ് തിരവിയാണ് എക്‌സ് അക്കൗണ്ടിലൂടെ ഈ ചിത്രം പുറത്തുവിട്ടത്. സംഭവം വിവാദമായതോടെ, ചിത്രം യഥാർഥമാണെന്നും തങ്ങളുടെ സൈനികനാണ് ഇതിന് പിന്നിലെന്നും ഇസ്രായേൽ പ്രതിരോധ സേന ഔദ്യോഗികമായി സ്ഥിരീകരിച്ചു.
പ്രതിമ തകർക്കുന്നതിന് മുമ്പുള്ള ചിത്രവും തകർത്ത ശേഷമുള്ള ചിത്രവും തിരവി പങ്കുവെച്ചിട്ടുണ്ട്. ”പിതാവേ, ഇവർ ചെയ്യുന്നത് എന്താണെന്ന് ഇവർ അറിയുന്നില്ല; ഇവരോട് ക്ഷമിക്കണമേ” എന്ന ബൈബിൾ വാചകത്തോടെയാണ് ഈ ചിത്രം പ്രചരിക്കുന്നത്. മതചിഹ്നങ്ങളെ അവഹേളിക്കുന്ന സൈനികന്റെ നടപടിക്കെതിരെ ലോകമെമ്പാടുമുള്ള സോഷ്യൽ മീഡിയ ഉപയോക്താക്കൾ കടുത്ത ഭാഷയിൽ പ്രതികരിച്ചു. ഇത് തികച്ചും അനാദരവാണെന്നും മനുഷ്യത്വരഹിതമാണെന്നും പലരും കുറിച്ചു.





























