വെസ്റ്റ് ബാങ്ക്: ഹെബ്രോൺ ജില്ലയിലെ ടെൽ റുമൈദ മേഖലയിൽ ഇസ്രയേൽ സൈന്യം നടത്തിയ വെടിവെപ്പിൽ ഏഴുമാസം പ്രായമുള്ള കുഞ്ഞ് ദാരുണമായി കൊല്ലപ്പെട്ടു. കുഞ്ഞിന്റെ മാതാപിതാക്കൾക്ക് ഗുരുതരമായി പരുക്കേറ്റു. ബത്‌ലഹേം സർവകലാശാല അധ്യാപകനായ ഫഹദ് അബൂ ഹൈക്കലിന്റെ മകൻ സാം ഫഹദ് അബൂ ഹൈക്കലാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച വൈകുന്നേരം കുടുംബം സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെയായിരുന്നു വെടിവെപ്പ്. ഫഹദിന്റെ കൈയിലൂടെ തുളച്ചുകയറിയ വെടിയുണ്ട പിൻസീറ്റിൽ അമ്മയുടെ മടിയിലിരുന്ന കുഞ്ഞിന് തട്ടുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ കുഞ്ഞ് പിന്നീട് മരണത്തിന് കീഴടങ്ങി. കൊല്ലപ്പെട്ട കുഞ്ഞും കുടുംബാംഗങ്ങളും സാധാരണ പൗരന്മാരാണെന്ന് ഇസ്രയേൽ സൈന്യം സമ്മതിച്ചിട്ടുണ്ട്. സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച സൈന്യം അന്വേഷണത്തിന് ഉത്തരവിട്ടതായും അറിയിച്ചു. വാഹനം അതിവേഗത്തിൽ സൈനികർക്കുനേരെ പാഞ്ഞെത്തിയതിനാലാണ് വെടിയുതിർക്കേണ്ടിവന്നതെന്നാണ് സംഭവത്തെക്കുറിച്ച് ഇസ്രയേൽ സൈന്യം പറയുന്നത്. എന്നാൽ സൈന്യത്തിന്റെ നിർദേശമനുസരിച്ച് വാഹനം പൂർണമായും നിർത്തിയശേഷം കൈകൾ ഉയർത്തിക്കാണിച്ചപ്പോഴാണ് വെടിവെച്ചതെന്ന് ഫഹദ് ആരോപിച്ചു. വെറും പത്ത് മീറ്റർ അകലെയുണ്ടായിരുന്ന സൈനികർക്ക് വാഹനത്തിലുണ്ടായിരുന്നത് ഒരു കുടുംബമാണെന്ന് വ്യക്തമായി തിരിച്ചറിയാൻ കഴിയുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഫഹദിനും ഭാര്യയ്ക്കും പുറമെ 11 വയസ്സുള്ള മകനും ഫഹദിന്റെ മാതാവും വാഹനത്തിലുണ്ടായിരുന്നു. വെടിവെപ്പിൽ ഗുരുതരമായി പരുക്കേറ്റ ഫഹദിന്റെ ഭാര്യ ചികിത്സയിൽ തുടരുകയാണ്. സംഭവത്തിന് ഉത്തരവാദിയായ സൈനികനെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് ഫഹദ് ആവശ്യപ്പെട്ടു. ജറുസലേമിലെ ബ്രിട്ടീഷ് കോൺസുലേറ്റും സ്വതന്ത്രവും സുതാര്യവുമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനുമുമ്പ് മാർച്ചിൽ സമാന സാഹചര്യത്തിൽ നടന്ന ഇസ്രയേൽ സൈനികരുടെ വെടിവെപ്പിൽ ഒരു പലസ്തീൻ ദമ്പതികളും അവരുടെ രണ്ട് ചെറിയ കുട്ടികളും കൊല്ലപ്പെട്ടിരുന്നു. ഗാസ യുദ്ധം ആരംഭിച്ചതിന് ശേഷം വെസ്റ്റ് ബാങ്കിലും കിഴക്കൻ ജറുസലേമിലുമായി ആയിരത്തിലധികം പലസ്തീനികൾ കൊല്ലപ്പെട്ടതായി ഐക്യരാഷ്ട്രസഭയുടെ കണക്കുകൾ വ്യക്തമാക്കുന്നു. മരിച്ചവരിൽ 240-ലധികം കുട്ടികളുമുണ്ട്. അതേസമയം ശനിയാഴ്ച ഗാസയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ ഒമ്പത് പേർ കൊല്ലപ്പെട്ടു. ഹമാസ് പോരാളികളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചു.






























